

നാലുവർഷ ബിരുദത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷാ-മൂല്യനിർണയ രീതികൾ നടപ്പാക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്.
നാലുവർഷ ബിരുദത്തിൽ ഒരേ രീതിയിലുള്ള മൂല്യനിർണയരീതികൾ പ്രയോഗിക്കുന്നത് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ പരിമിതികൾ സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ പ്രത്യേക സംവിധാനം ആരംഭിക്കാൻ തീരുമാനിച്ചത്.
നാലുവർഷ ബിരുദ കോഴ്സുകളിലെ മൂല്യനിർണയ രീതികൾ. സമയപരിധിയുള്ള എഴുത്തുപരീക്ഷകൾ, വാചികാവതരണങ്ങൾ, പരമ്പരാഗത പ്രായോഗിക പരീക്ഷകൾ, അതിവേഗ പ്രതികരണം ആവശ്യമായ മൂല്യനിർണയ രീതികൾ തുടങ്ങിയ പരമ്പരാഗത മൂല്യനിർണയ രീതികൾ ഭിന്നശേഷി വിഭാഗത്തിലെ ചില വിദ്യാർത്ഥികൾക്ക് ഘടനാപരമായ തടസ്സങ്ങളുണ്ടാക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു.
ഇത് വിദ്യാർത്ഥികളുടെ അറിവിന്റെയോ കഴിവിന്റെയോ കുറവുകൊണ്ടല്ലെന്നും പരീക്ഷയുടെ രൂപകൽപ്പനയും രീതിയും അവരുടെ പഠനാവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്താതിനാലാണെന്ന് മന്ത്രി പറഞ്ഞു.
ഈ തിരിച്ചറിവിൽ കാഴ്ചപരിമിതർ, ശ്രവണപരിമിതർ, ചലനപരിമിതർ, സംസാര-ഭാഷാ പരിമിതി, എ ഡി എച്ച് ഡി, ഓട്ടിസം, മാനസിക വെല്ലുവിളി, പ്രത്യേക പഠന പരിമിതി, തുടങ്ങിയ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാ-മൂല്യനിർണയ രീതികൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. അടുത്ത അക്കാദമിക് വർഷം മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി
ഇതുമായി ബന്ധപ്പെട്ട വിശദമായ മാതൃകാമാർഗരേഖ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ നിർവഹണ സെൽ തയ്യാറാക്കിയിട്ടുണ്ട്. അത് തുടർനടപടികൾക്കായി സർവകലാശാലകൾക്ക് നൽകും. യുജിസിയും ഇതുമായി ബന്ധപ്പെട്ട രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവകലാശാലകളും മറ്റു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനെ അടിസ്ഥാനമാക്കി മാർഗനിർദേശങ്ങൾ തയ്യാറാക്കും.
നിരന്തരമായ ഇന്റേണൽ പരീക്ഷകളിലും സെമസ്റ്റർ പരീക്ഷകളിലും മാറ്റങ്ങൾ കൊണ്ടുവരും. ഉദാഹരണമായി, അസൈൻമെന്റുകൾ എഴുതി നൽകുന്നതിന് പകരം ഓഡിയോ സബ്മിഷനുകൾ, വീഡിയോ പ്രസന്റേഷനുകൾ, റെക്കോർഡ് ചെയ്ത വാചിക വിശദീകരണങ്ങൾ എന്നിവ നടപ്പിലാക്കാനാവും.
സാധ്യമാകുന്ന മേഖലകളിൽ സാങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗിക്കുകയെന്നതാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഉദാഹരണമായി, ഗണിതശാസ്ത്രത്തിൽ, ചലന പരിമിതി ഉള്ളതിനാൽ എഴുത്ത് ബുദ്ധിമുട്ടുള്ള ഒരു വിദ്യാർത്ഥിക്ക് വ്യത്യസ്ത രീതികളിലൂടെ തന്റെ പഠനക്ഷമത പ്രകടിപ്പിക്കാം. ഡിജിറ്റൽ റൈറ്റിങ് ബോർഡ് ഉപയോഗിച്ച് പ്രശ്‌നപരിഹാരത്തിന്റെ ഘട്ടങ്ങൾ വിശദീകരിക്കുക, അല്ലെങ്കിൽ സമവാക്യങ്ങൾ പരിഹരിക്കുന്ന നടപടിക്രമം സ്‌ക്രീൻ റെക്കോർഡിങ് വഴി വിശദീകരിച്ച് അവതരിപ്പിക്കുക തുടങ്ങിയ ബദൽ മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. രസതന്ത്രത്തിൽ, രാസബന്ധങ്ങളെ വിശദീകരിക്കുന്ന ദൃശ്യാധിഷ്ഠിത പഠന മോഡ്യൂൾ തയ്യാറാക്കുക, അല്ലെങ്കിൽ സബ്ടൈറ്റിലുകളോടുകൂടിയ ചെറിയ നിർദേശാത്മക വീഡിയോ തയ്യാറാക്കുക എന്നിങ്ങനെ മാറ്റങ്ങൾ കൊണ്ടുവരും.
സെമസ്റ്റർ പരീക്ഷക്ക് അധിക സമയം, സഹായക ഉപകരണങ്ങളുടെ ഉപയോഗം, മാറ്റിയ ചോദ്യമാതൃകകൾ, പ്രത്യേക പരീക്ഷാ ഹാളുകളുടെ സൗകര്യം തുടങ്ങിയ വ്യത്യസ്ത രീതികൾ ഉപയോഗിക്കാനാവും. നിലവിലെ സ്‌ക്രൈബിന്റെ സഹായം തേടുന്ന രീതിയും തുടരാം. വിദ്യാർത്ഥികളുടെ പശ്ചാത്തലവും കോളജിലെ സൗകര്യവും ഉപയോഗിച്ച് ഏറ്റവും മെച്ചപ്പെട്ട രീതി ഉപയോഗിക്കാനുള്ള അധികാരം അധ്യാപകർക്ക് നൽകും.
ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി അനുയോജ്യമായ, സൗകര്യപ്രദമായ മൂല്യനിർണയ രീതികൾ സ്വീകരിക്കുന്നത് ഇളവായല്ല നൽകുന്നത്, മറിച്ച് ഇൻക്ലൂസിവ് വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടിലും വിദ്യാർത്ഥികളുടെ അവകാശങ്ങളിലും അടിസ്ഥാനമാക്കിയുള്ള അനിവാര്യതയും നിയമപരമായ ബാധ്യതയും കൂടിയാണ്.
വിദ്യാഭ്യാസ നിലവാരം കുറയ്ക്കുകയല്ല, വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളും പ്രാവീണ്യങ്ങളും ഫലപ്രദമായി പ്രകടിപ്പിക്കാൻ കഴിയുന്ന വിധത്തിൽ ഘടനാപരമായ തടസ്സങ്ങൾ നീക്കം ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates