സംസ്ഥാനത്തെ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ മാര്‍ക്ക് സമീകരണത്തിന് ഇനി മുതൽ പുതിയ സമവാക്യം. മാർക്ക് ഏകീകരണ സംവിധാനം പുനഃപരിശോധിക്കാൻ നിയമിച്ച നാലംഗ സമിതിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.
ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഈ ഉത്തരവുപ്രകാരം കീം 2026 പ്രോസ്പെക്റ്റസിലെ ആവശ്യമായ ഭേദഗതികൾ വരുത്താൻ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാന, സിബിഎസ്ഇ ഉൾപ്പെടെയുള്ള ബോർഡുകളും എൻസിഇആർടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സിലബസാണ് പഠിപ്പിക്കുന്നത്. നിലവിലെ സമീകരണ രീതി അനാവശ്യ മാർക്ക് വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് വിദ്യാഭ്യാസനീതിയുടെ ലംഘനമാണെന്നാണ് സമിതിയുടെ നിരീക്ഷണം.
വിവിധ വിദ്യാഭ്യാസ ബോർഡുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് തുല്യനീതി ഉറപ്പാക്കുക എന്നതാണ് ഏകീകരണത്തിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
പ്ലസ്ടു മാർക്കും പ്രവേശന പരീക്ഷയുടെ മാർക്കും ചേർത്ത് 600 മാർക്കിലാണ് പോയിന്റ് നില നിശ്ചയിക്കുക. പുതിയ മാർക്ക് ഏകീകരണത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്/ബയോടെക്നോളജി) എന്നിവയാണ് പരിഗണിക്കുന്നത്.
ഈ വിഷയങ്ങളിൽ ഓരോ പരീക്ഷാ ബോർഡിലെയും ഉയർന്ന മാർക്കെടുത്ത് ഇതിനെ 100 മാർക്കായി പരിഗണിക്കും. അതായത് ഒരു ബോർഡിലെ ഉയർന്ന മാർക്ക് 95 ആണെങ്കില്‍ വിദ്യാർഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്ക് ലഭിച്ചാൽ അതിനെ നൂറാക്കും. അതായത് ആ വിദ്യാര്‍ഥിയുടെ 70 മാർക്ക് എന്നത് 73.68 ആകും. (70÷95x100=73.68).
എൻജിനീയറിങ് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുന്ന മൂന്ന് വിഷയങ്ങൾക്ക് അകെ 300 മാർക്കാണ് ഉള്ളത്. ഇതിൽ മാത്‌സിന് 150 മാർക്കിന്‍റെയും ഫിസിക്സിന് 90 മാർക്കിന്‍റെയും കെമിസ്ട്രിക്ക് 60 മാർക്കിന്‍റെയും (5:3:2 അനുപാതത്തിൽ) വെയ്റ്റേജിലായിരിക്കും വിദ്യാർഥിക്ക് ലഭിച്ച മാർക്ക് പരിഗണിക്കുക.
വ്യത്യസ്ത വർഷങ്ങളിൽ പ്ലസ് ടു പരീക്ഷ പാസായവരുടെ മാർക്ക് വ്യത്യസ്ത രീതിയിൽ തന്നെയായിരിക്കും പരിഗണിക്കുക. കീമിൽ വിദ്യാർഥി നേടുന്ന മാർക്കിനെയും നോർമലൈസ് ചെയ്ത് 300 ആക്കും. ഇത് രണ്ടും ചേർത്ത് 600 ഇൻഡക്സ് മാർക്കിൽ സ്കോർ നിശ്ചയിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates