

നാലര വർഷത്തെ നിശ്ചിത അക്കാദമിക് കാലയളവിലേക്ക് മാത്രമേ എംബിബിഎസ് ഫീസ് ഈടാക്കാവൂ എന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നിർദ്ദേശം.
അഞ്ചോ അഞ്ചരയോ വർഷത്തെ കോഴ്‌സ് കാലയളവിലേക്ക് എംബിബിഎസ് ഫീസ് ഈടാക്കരുതെന്ന് എൻഎംസി വിജ്ഞാപനത്തിൽ വ്യക്തമാക്കി.
എല്ലാ മെഡിക്കൽ കോളേജുകളോടും സ്ഥാപനങ്ങളോടും സർവകലാശാലകളോടും ആയി നൽകിയിട്ടുള്ള നിർദ്ദേശമാണിത്. മാർഗനിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും എൻഎംസി വ്യക്തമാക്കി.
എംബിബിഎസ് പ്രോഗ്രാമിന്റെ മുഴുവൻ കാലയളവിലേക്കും, നിർബന്ധിത ഇന്റേൺഷിപ്പ് കാലയളവിലേക്കും ചില മെഡിക്കൽ സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷൻ പറഞ്ഞു.
അത്തരം രീതികൾ കോഴ്‌സിന്റെ അക്കാദമിക് ഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും ഔപചാരിക അദ്ധ്യാപനം ഉൾപ്പെടാത്ത കാലയളവുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നത് തടഞ്ഞുകൊണ്ട് കമ്മീഷൻ വ്യക്തമാക്കി.
ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ റെഗുലേഷൻസ് (GMER) പ്രകാരം രൂപപ്പെടുത്തിയ 2024 ലെ കോംപിറ്റൻസി-ബേസ്ഡ് മെഡിക്കൽ എഡ്യൂക്കേഷൻ (CBME) മാർഗനിർദ്ദേശങ്ങൾ പ്രകാരം, എംബിബിഎസ് കോഴ്‌സിൽ 4.5 വർഷം (54 മാസം) അക്കാദമിക് പഠനവും തുടർന്ന് ഒരു വർഷത്തെ നിർബന്ധിത റൊട്ടേറ്റിങ് മെഡിക്കൽ ഇന്റേൺഷിപ്പും (CRMI) ആണ് ഉള്ളതതെന്ന് എൻഎംഎസി വിശദീകരിച്ചു.
അഞ്ച് വർഷത്തെയോ അഞ്ചര വർഷത്തെയോ മുഴുവൻ കാലയളവിലേക്ക് ഫീസ് ഈടാക്കുന്നത് നിർദ്ദിഷ്ട അക്കാദമിക് ഘടനയ്ക്ക് വിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. അത്തരം രീതികൾ അക്കാദമിക് അധ്യാപനത്തിൽ ഉൾപ്പെടാത്ത കാലയളവുകളിലേക്ക് ഫീസ് ഈടാക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് അറിയിപ്പിൽ പറയുന്നു.
2019 ലെ ദേശീയ മെഡിക്കൽ കമ്മീഷൻ നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പരാമർശിച്ചുകൊണ്ട്, സ്ഥാപനങ്ങൾ നിർവചിക്കപ്പെട്ട കോഴ്‌സ് ഘടന കർശനമായി പാലിക്കണമെന്ന് എൻഎംസി ആവശ്യപ്പെട്ടു.
അഭിഷേക് യാദവും യൂണിയൻ ഓഫ് ഇന്ത്യയും എന്ന കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല നിർദ്ദേശങ്ങളും അറിയിപ്പിൽ ഉദ്ധരിച്ചിട്ടുണ്ട്.
ടിഎംഎ പൈ ഫൗണ്ടേഷനും കർണാടകയും, ഇസ്ലാമിക് അക്കാദമി ഓഫ് എജ്യൂക്കേഷനും കർണാടകയും, പിഎ ഇനാംദാറും മഹാരാഷ്ട്രയും എന്നിവർ തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധിന്യായങ്ങളും എൻഎംസി പരാമർശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഘടനകൾ ന്യായയുക്തവും, സുതാര്യവും, ചൂഷണരഹിതവും, യഥാർത്ഥത്തിൽ നൽകുന്ന അക്കാദമിക് സൗകര്യങ്ങളോടും സേവനങ്ങളോടും ഒത്തുപോകുന്നതാകണമെന്നും ഈ വിധികൾ അനുശാസിക്കുന്ന കാര്യവും എൻഎംസി ചൂണ്ടിക്കാണിച്ചു.
ഈ നിയമപരവും നിയന്ത്രണപരവുമായ തത്വങ്ങളുടെ അടിസ്ഥാനത്തിൽ, നാലര വർഷത്തെ അക്കാദമിക് കാലയളവിലേക്ക് മാത്രമേ എംബിബിഎസ് ഫീസ് ഈടാക്കാവൂ എന്നും, ഔപചാരിക അക്കാദമിക് അധ്യാനം നൽകാത്ത ഇന്റേൺഷിപ്പ് കാലയളവിലെ ഫീസ് ഈടാക്കരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ഏതെങ്കിലും ലംഘനം ഗൗരവമായി കാണുമെന്നും, ഇവ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ബാധകമായ നിയമങ്ങളും ചട്ടങ്ങളും പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും എൻഎംസി മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates