

വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുത്ത കോഴ്സ് ഏതാണ് ? ഏതെങ്കിലും ഒരു കോഴ്സ് എടുത്ത് വിദേശത്തേക്ക് കടക്കുന്ന പഴയ രീതിയല്ല ഇപ്പോൾ വിദ്യാർഥികൾ പിന്തുടരുന്നത്. മറിച്ച് ആഗോള വിദ്യാഭ്യാസ അവസരങ്ങൾ, ഭാവി തൊഴിൽ സാധ്യതകൾ, അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയ്ക്ക് ശ്രദ്ധ നൽകിയാണ് വിദ്യാർഥികൾ കോഴ്സുകൾ തെരഞ്ഞെടുക്കുന്നത്.
ഇതിനെക്കുറിച്ച് അടുത്തിടെ നീതി ആയോഗ് ഒരു പഠനം നടത്തിയിരിക്കുന്നു. ‘ഇന്റർനാഷണൽ സ്റ്റുഡന്റ് മൊബിലിറ്റി: എ ഗ്ലോബൽ ആൻഡ് ഇന്ത്യൻ ടെംപോറൽ ഓവർവ്യൂ ’ എന്നാണ് ഈ പഠന റിപ്പോർട്ടിന്റെ പേര്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ തെരഞ്ഞെടുത്ത കോഴ്സുകളെക്കുറിച്ച് ആണ് പഠനം നടത്തിയത്.
2020–21 കാലയളവിലെ ഡാറ്റ പ്രകാരം, ഇന്ത്യൻ വിദ്യാർഥികൾക്ക് STEM (സയൻസ്, ടെക്നോളജി,എഞ്ചിനീയറിങ്,മാത്തമാറ്റിക്സ്) വിഷയങ്ങളോടും കരിയർ കേന്ദ്രീകൃത പഠന മേഖലകളോടുമാണ് കൂടുതൽ താത്പര്യം. ആകെ വിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളിൽ 16.4 ശതമാനം പേരും എൻജിനീനീറിങ് മേഖലയിലുള്ള കോഴ്സുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മാത്തമാറ്റിക്സ്-കംപ്യൂട്ടർ സയൻസ് മേഖലകളിലെ കോഴ്സുകൾ തെരഞ്ഞെടുത്തിരിക്കുന്നത് 15.7 ശതമാനം വിദ്യാർഥികളാണ്.
അതായത്, വിദേശത്ത് പഠിക്കുന്ന മൂന്ന് ഇന്ത്യൻ വിദ്യാർഥികളിൽ ഒരാൾ എഞ്ചിനീയറിങ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ മേഖലകളിലാണ് ഉള്ളത്. ഇതിലൂടെ ഇന്ത്യയിലെ വിദ്യാർഥികൾക്ക് ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ആണ് കൂടുതൽ താത്‌പര്യമെന്ന് മനസിലാക്കാം. ഒപ്പം ആഗോള തലത്തിൽ ഐടി, എൻജിനീയറിങ് പ്രൊഫഷണലുകൾക്ക് ഉയർന്ന് വരുന്ന ജോലി സാധ്യതകളാണ് വിദ്യാർഥികളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം.
ബിസിനസ്, മാനേജ്മെന്റ് മേഖലകൾ (12.6%) ഇപ്പോഴും വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാന പഠന മേഖലയാണ്. വിദേശത്ത് കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോഴും എംബിഎയും ബന്ധപ്പെട്ട കോഴ്‌സുകളും തെരഞ്ഞെടുക്കുന്നുണ്ട്. ഈ മേഖലയിൽ വിദ്യാർഥികളുടെ താൽപര്യം കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.
സോഷ്യൽ സയൻസസ് (6.6%), ഫൈൻ & അപ്ലൈഡ് ആർട്സ് (4.4%), കമ്മ്യൂണിക്കേഷൻ & ജേർണലിസം (1.8%) എന്നീ മേഖലകളിലുള്ള കോഴ്സുകൾ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്നത് വളരെ കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. ടെക്നിക്കൽ, സയൻസ്,മാനേജ്‌മെന്റ് കോഴ്‌സുകളെ അപേക്ഷിച്ച് ഈ മേഖലകൾ വളരെക്കുറച്ച് പേർ മാത്രമാണ് തെരഞ്ഞെടുക്കുന്നത്.
ഹെൽത്ത് മേഖലയിലെ കോഴ്‌സുകൾക്ക് 2.8% മാത്രം വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. ഉയർന്ന പഠനച്ചെലവ്, കർശനമായ ലൈസൻസിങ് നിയമങ്ങൾ, ഇന്ത്യയിൽ തന്നെ ലഭ്യമായ പഠന-തൊഴിൽ അവസരങ്ങൾ എന്നിവ കാരണം ഈ മേഖലയിലേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം കുറവാണെന്നാണ് റിപ്പോർട്ട് പറയുന്നു.
പരമ്പരാഗതമായി വിദ്യാർഥികൾ പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത് യു എസ്, കാനഡ, യുകെ എന്നി രാജ്യങ്ങൾ ആയിരുന്നു, എന്നാൽ ജർമനി, ജപ്പാൻ, അയർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ വിദ്യാർഥികൾ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ട്യൂഷൻ ഫീസും മികച്ച സ്കോളർഷിപ്പുകളും ഈ രാജ്യങ്ങൾ നൽകുന്നുണ്ട്. ജോർജിയ പോലുള്ള രാജ്യങ്ങൾ മെഡിക്കൽ വിദ്യാർഥികളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ടെന്നും പഠനം പറയുന്നു.
വെറുമൊരു ബിരുദത്തിനപ്പുറം മറ്റ് ചില ഘടകങ്ങൾ കൂടി പരിശോധിച്ചു മാത്രമാണ് ഇന്ത്യൻ വിദ്യാർഥികൾ അഡ്മിഷനായി ശ്രമിക്കുന്നത്. മുടക്കുന്ന പണത്തിന് അനുസരിച്ചുള്ള ശമ്പളം ലഭിക്കുമോ എന്നതാണ് വിദ്യാർഥികൾ ആദ്യം പരിശോധിക്കുന്നത്.
പഠനശേഷം ആ രാജ്യത്ത് ജോലി ചെയ്യാനുള്ള അനുമതി (PSW) എളുപ്പത്തിൽ ലഭിക്കുന്ന രാജ്യങ്ങൾക്കാണ് വിദ്യാർഥികൾ മുൻഗണന നൽകുന്നത്. സ്ഥിര താമസത്തിനുള്ള (Permanent Residency) അവസരം നൽകുന്ന രാജ്യങ്ങൾക്ക് പ്രത്യേക പരിഗണയും വിദ്യാർഥികൾ നൽകുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates