

വിദേശ പഠനം ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഇതുവരെ തെരഞ്ഞെടുത്തിരുന്നത് അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഈ ട്രെൻഡിന് ഒരു മാറ്റം വന്നിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ തുടർ പഠനത്തിനായി ഇപ്പോൾ തെരഞ്ഞെടുക്കുന്നത് ദക്ഷിണ കൊറിയയാണ്.
സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന വമ്പൻ കമ്പനികൾ,സാങ്കേതിക പുരോഗതി,കൊറിയൻ കൾച്ചറിന്റെ ആഗോള സ്വാധീനം എന്നിവയാണ് വിദ്യാർഥികളെ കൊറിയയിലേക്ക് ആകർഷിക്കുന്നതിലെ പ്രധാന ഘടകങ്ങൾ.
മറ്റുള്ള രാജ്യങ്ങളിലെ ഉയർന്ന ഫീസ് കുടുംബങ്ങൾ താങ്ങാൻ കഴിക്കുന്നതിനേക്കാൾ അപ്പുറമാണ്. എന്നാൽ, കുറഞ്ഞ പഠനച്ചെലവ്, വ്യവസായ മേഖലയുമായി നേരിട്ട് ബന്ധമുള്ള കോഴ്‌സുകൾ, പഠനം കഴിഞ്ഞുള്ള കൂടുതൽ തൊഴിൽ അവസരങ്ങൾ എന്നിവയും വിദ്യാർഥികളെ ദക്ഷിണ കൊറിയയിലേക്ക് അയക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്.
മുൻപ് അമിതമായ ഫീസ് നൽകി വിദ്യാർഥികൾ ബ്രിട്ടൻ, കാനഡ പോലുള്ള രാജ്യങ്ങൾ തെരഞ്ഞെടുത്തിരുന്നത് പി ആർ പോലെയുള്ള നേട്ടങ്ങൾ പ്രതീക്ഷിച്ചായിരുന്നു. ഇപ്പോൾ പി ആർ ലഭിക്കാൻ കഠിനമായ നിയമങ്ങൾ ഈ രാജ്യങ്ങൾ കൊണ്ട് വന്നതും വിദ്യാർഥികളുടെ കുടിയേറ്റത്തിന്റെ എണ്ണം കുറച്ചു.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി വർഷം മുഴുവൻ പ്രവർത്തിക്കുന്ന കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ദക്ഷിണ കൊറിയ ആരംഭിച്ചതാണ് ഇന്ത്യൻ വിദ്യർഥികൾക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. “സ്റ്റഡി ഇൻ കൊറിയ” (Study in Korea) എന്ന പേരിലുള്ള ഈ പോർട്ടൽ ദക്ഷിണ കൊറിയയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ എഡ്യുക്കേഷന്റെയും പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.
സർവകലാശാലകൾ, സ്കോളർഷിപ്പുകൾ, വിസ നടപടികൾ, കരിയർ സാധ്യതകൾ, കൗൺസിലിംഗ് സഹായങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ നിന്ന് വിദ്യാർഥികൾക്ക് അതിവേഗം ലഭിക്കും.
മുമ്പ് ഇന്ത്യൻ വിദ്യാർഥികൾ ദക്ഷിണ കൊറിയയിൽ പഠിക്കാനായി വിവിധ യൂണിവേഴ്‌സിറ്റി വെബ്സൈറ്റുകൾ സന്ദർശിച്ചും വിദ്യാഭ്യാസ മേളകൾക്കായി കാത്തിരിക്കുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പുതിയ വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് അതി വേഗം കോഴ്സുകൾ കണ്ടെത്താൻ കഴിയും. കൊറിയൻ ഭാഷാ കോഴ്‌സുകൾ, ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന ഡിഗ്രി പ്രോഗ്രാമുകൾ, വൊക്കേഷണൽ പഠന ഓപ്ഷനുകൾ, സർക്കാർ സഹായ പദ്ധതികൾ എന്നിവയും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ വെബിനാറുകൾ, യൂണിവേഴ്‌സിറ്റി കൗൺസിലിംഗ് സെഷനുകൾ, അഡ്മിഷൻ മാർഗനിർദേശങ്ങൾ എന്നിവയും ഈ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഇതിലൂടെ ഏജന്റുമാരെയോ നിരവധി വെബ്സൈറ്റുകളെയോ ആശ്രയിക്കാതെ അതി വേഗം അഡ്മിഷൻ കണ്ടെത്താൻ ഇന്ത്യൻ വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ട്.
ദക്ഷിണ കൊറിയയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ വളർച്ച യാദൃശ്ചികമായ ഒന്നല്ലെന്നാണ് യൂണിവേഴ്‌സിറ്റി ലിവിങ്ങിന്റെ സ്ഥാപകനും സിഇഒയുമായ സൗരഭ് അറോറ പറയുന്നത്.
"അന്താരാഷ്ട്രവൽക്കരണത്തിനായി രാജ്യം നടത്തുന്ന ശ്രമങ്ങളാണ് ദക്ഷിണ കൊറിയയെ പ്രമുഖ പഠന കേന്ദ്രമാക്കി മാറ്റുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ തുടർച്ചയായുണ്ടാകുന്ന വർധനവ് ഇതിന് തെളിവാണ്. ആഗോളതലത്തിൽ തന്നെ ഈ മേഖലയിൽ രാജ്യം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു കഴിഞ്ഞു'' അദ്ദേഹം പറഞ്ഞു.
ഇതൊരു താൽക്കാലിക തരംഗമല്ലെന്നും മറിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള ദക്ഷിണ കൊറിയയുടെ പദ്ധതിയുടെ ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർഥികളെ രാജ്യത്ത് എത്തിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
"എസ്.ടി.ഇ.എം (STEM), അപ്ലൈഡ് ഡിസിപ്ലിനുകൾ എന്നിവയ്ക്ക് ഊന്നൽ നൽകിയും യൂണിവേഴ്സിറ്റികൾക്ക് വ്യവസായ മേഖലയുമായുള്ള ആഴത്തിലുള്ള ബന്ധവുമാണ് ദക്ഷിണ കൊറിയയെ ആകർഷകമാകുന്നത്. സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളുമായി സഹകരിച്ചാണ് സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത്. ഇത് വിദ്യാർഥികൾക്ക് പ്രായോഗികമായ പഠനവും മികച്ച തൊഴിലും ഉറപ്പാക്കാൻ സാധിക്കും'' സൗരഭ് അറോറ കൂട്ടിച്ചേർത്തു.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദക്ഷിണ കൊറിയയിലെ പഠനച്ചെലവ് വളരെ കുറവാണ്. ഇതാണ് ദക്ഷിണ കൊറിയ ശ്രദ്ധ നേടുന്നതിനുള്ള പ്രധാന ഘടകങ്ങളിൽ ഒന്ന്. ശരാശരി വാർഷിക ട്യൂഷൻ ഫീസ് ഏകദേശം 65 ലക്ഷം കൊറിയൻ വോൺ (4 ലക്ഷം രൂപ) മാത്രമാണ്. പ്രതിമാസ ജീവിതച്ചെലവ് സാധാരണയായി 7.5 ലക്ഷം മുതൽ 10 ലക്ഷം കൊറിയൻ വോൺ (48,000 മുതൽ 64,000 രൂപ) വരെയാണ്.
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ പോലുള്ള പരമ്പരാഗത വിദേശ പഠന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെലവ് കുറഞ്ഞതാണ്. വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് മുമ്പ് തന്നെ തിരിച്ചടക്കേണ്ട തുകയെക്കുറിച്ച് ചിന്തിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് ഈ ഫീസ് താങ്ങാൻ കഴിയുന്ന ഒന്നാണ്.
കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസവും തൊഴിൽ സാധ്യതയും ലഭിക്കുന്നതിനാൽ ദക്ഷിണ കൊറിയയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് ഇനിയും തുടരുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates