കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായി ദുൽഖർ സൽമാൻ എത്തുന്ന കുറുപ്പിന്റെ ട്രെയിലർ പുറത്ത്. മമ്മൂട്ടിയാണ് കുറുപ്പിന്റെ ട്രെയിലർ പുറത്തുവിട്ടത്. ഒരു ഫോൺ കോളിൽ നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. സുകുമാരക്കുറിപ്പിന്റെ മുൻകാല ജീവിതവും ഒളിവുജീവിതവുമെല്ലാം ട്രെയിലറിൽ നിറയുന്നുണ്ട്. നവംബർ രണ്ടിനാണ് ചിത്രം തിയറ്ററിലൂടെ റിലീസ് ചെയ്യുന്നത്. മലയാളത്തിനൊപ്പം വിവിധ ഭാഷകളിലും ട്രെയിലർ എത്തിയിട്ടുണ്ട്.
35 വര്‍ഷമായി തിരയുന്ന പിടികിട്ടാപ്പുള്ളി
ദുൽഖറിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. 35 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.
നിമിഷ് രവിയാണ് ഛായാഗ്രഹണം.സംഗീതം സുഷിന്‍ ശ്യാം.ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം. വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുറുപ്പിന് വിമർശനം
അതിനിടെ സിനിമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമാവുകയാണ്. ക്രിമിനലായ കുറുപ്പിനെ ഹീറോ പരിവേഷം നൽകുകയാണ് ചിത്രത്തിലൂടെ എന്നാണ് വിമർശനം. ചിത്രത്തിലെ പാട്ടും പ്രൊമോഷനുകളുമായി വിമർശനം രൂക്ഷമാകാൻ കാരണമായത്. കുറുപ്പിന്ററെ ക്രൂരതയ്ക്ക് ഇരയായ കുടുംബത്തിന് ഇത് താങ്ങാനാവില്ലെന്നും വിമർശനമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ