'ദുൽഖറിനെക്കുറിച്ചോ കുറുപ്പിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല, എന്റെ വാക്കുകൾ വളച്ചൊടിച്ചു'; പ്രിയദർശൻ

ദുൽഖർ സൽമാൻ ചിത്രം കുറുപ്പിനെതിരെ പ്രിയദർശൻ മോശം രീതിയിൽ സംസാരിച്ചു എന്നായിരുന്നു ആരോപണം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ചിത്രം ഒടിടിയ്ക്ക് കൊടുക്കാനുണ്ടായ കാരണങ്ങളെല്ലാം വിശദീകരിച്ച് പ്രിയദർശനും നിർമാതാവ് ആന്റണി പെരുമ്പാവൂരും രം​ഗത്തെത്തിയിരുന്നു. അതിനിടെ പ്രിയദർശന്റെ വാക്കുകൾ പുതിയ വിവാദങ്ങൾക്ക് കാരണമായി. ദുൽഖർ സൽമാൻ ചിത്രം കുറുപ്പിനെതിരെ പ്രിയദർശൻ മോശം രീതിയിൽ സംസാരിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ ഇതിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. 

ദുൽഖറിനെക്കുറിച്ചല്ല, പൊതുവായ അഭിപ്രായം

താൻ ദുൽഖർ സൽമാനെക്കുറിച്ചോ കുറുപ്പിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് പ്രിയദർശൻ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും സംവിധായകൻ ആരോപിച്ചു. ‘ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ നടത്തിയ പ്രസ്താവന നെറ്റ്ഫ്ലിക്സിനെക്കുറിച്ചും തിയറ്റർ റിലീസിനെക്കുറിച്ചുമുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. അല്ലാെത പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ നടനെയോ ഉദ്ദേശിച്ചായിരുന്നില്ല. ഞാൻ വ്യക്തമായി പറയുകയാണ്, ദുൽഖറിനെയോ അദ്ദേഹത്തിന്റെ പുതിയ ചിത്രം കുറുപ്പിനെയോ കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിക്കുകയും ഞാനൊരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത തരത്തിൽ അവതരിപ്പിക്കുകയുമായിരുന്നു. ’ പ്രിയദർശൻ കുറിച്ചു. 

പ്രിയദർശന്റെ വിവാദ പരാമർശം

മരക്കാരിന്റെ ഒടിടി റിലീസിനെക്കുറിച്ച് പറയാനെത്തിയപ്പോഴായിരുന്നു പ്രിയദർശന്റെ വിവാദപരാമർശം. ചില ആളുകൾ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിൽ വിൽക്കാൻ പറ്റാതെ വരുമ്പോൾ തിയറ്ററിൽ റിലീസ് ചെയ്തിട്ട് പറയുന്നുണ്ട് ഞങ്ങൾ അവിടുന്ന് തിരിച്ചു വാങ്ങിക്കൊണ്ടു വന്നു തിയറ്ററുകാരെ സഹായിച്ചുവെന്ന്. അതൊന്നും ശരിയല്ല- എന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്. പ്രിയദർശന്റെ പ്രസ്താവനയുടെ വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നതിനിടെയാണ് വിശദീകരണവുമായി അദ്ദേഹംതന്നെ രം​ഗത്തെത്തിയത്. 

ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ​ജറ്റിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് ഇത്. 35 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയത്. നെറ്റ്ഫ്ളിക്സ് ചിത്രത്തിനായി 40 കോടി വാ​ഗ്ദാനം ചെയ്തിരുന്നു. എന്നാൽ മമ്മൂട്ടിയും ദുൽഖർ സൽമാനും ഇടപെട്ടതോടെ ചിത്രം തിയറ്റർ റിലീസാവാൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം പുറത്തുവന്നതോടെ മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും വിമർശിച്ചുകൊണ്ട് തിയറ്റർ ഉടമകൾ ഉൾപ്പടെയുള്ളവർ രം​ഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com