'എടീ, നീ എന്നൊക്കെ വിളിക്കാൻ ആരാണ് അവർക്ക് അനുവാദം നൽകിയത്, എന്റെ കാറ് തല്ലിപ്പൊളിച്ചു': വാഹനാപകടത്തെക്കുറിച്ച് ​ഗായത്രി സുരേഷ് 

തന്റെ വാഹനം തല്ലിപ്പൊളിച്ച് അസഭ്യവർഷം നടത്തിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് നടി
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ആക്സിഡന്റ് വിഡിയോയ്ക്ക് പിന്നാലെ കടുത്ത വിമർശനമാണ് നടി ​ഗായത്രി സുരേഷ് നേരിടുന്നത്. ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയതിനെ തുടർന്ന് ഇരുവരെയും പിന്തുടർന്ന് വഴിയിൽ തടഞ്ഞുവച്ചതാണ് പ്രചരിക്കുന്ന വിഡിയോയിലെ ഉള്ളടക്കം. പിന്നീട് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് ​ഗായത്രി തന്നെ സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ വാഹനം തല്ലിപ്പൊളിച്ച് അസഭ്യവർഷം നടത്തിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് നടി. 

'റോഡിൽ നല്ല തിരക്കായതുകൊണ്ടാണ് നിർത്താതിരുന്നത്'

അപകടത്തിന് പിന്നാലെ ​ഗായത്രിയുടെ കാർ നിർത്താതെ പോയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇത് തന്നെയാണ് നടിക്ക് നേരെ ഉയരുന്ന വിമർശനത്തിന്റെ പ്രധാന കാരണവും. ടെൻഷനായിട്ടാണ് വണ്ടി നിർത്താതിരുന്നത് എന്നായിരുന്നു നടിയുടെ അദ്യ പ്രതികരണം. എന്നാ‌ൽ പുതുതായി നൽകിയ അഭിമുഖത്തിൽ കാക്കനാട് ഭാ​ഗത്തേക്കാണ് തങ്ങൾ യാത്രചെയ്തതെന്നും ആ സമയത്ത് നല്ല തിരക്കായിരുന്നെന്നും നിർത്താൻ കഴിഞ്ഞില്ലെന്നും നടി വിശദീകരിക്കുന്നു.

'എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ചു'

തങ്ങളെ പിന്തുടർന്ന അവർ ഓവർടേക്ക് ചെയ്തുവന്ന് തന്റെ കാറിന്റെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞെന്ന് ​ഗായത്രി പറയുന്നു. അപ്പോഴാണ് കാറിൽ നിന്നിറങ്ങണ്ട എന്ന് തീരുമാനിച്ചതും വണ്ടി അവിടെ നിന്നെടുത്തു മുന്നോട്ട് പോയതെന്നും താരം പറയുന്നു. എന്നാൽ പിന്നീടും അവർ തങ്ങളെ പിന്തുടർന്ന് വണ്ടി വട്ടംവച്ച് നിർത്തി. അതിനുശേഷമുള്ള സംഭവമാണ് ആ വിഡിയോയിലുള്ളതെന്നും ​ഗായത്രി പറഞ്ഞു. 

'ഞാൻ സെലിബ്രിറ്റി ആയതുകൊണ്ടാണ് ഇത് ഇത്രയും വലിയ പ്രശ്നമായത്'

ഇത് ഇത്രയും വലിയ പ്രശ്നമാകാൻ കാരണം താനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണെന്ന് ​ഗായത്രി പറയുന്നു. സാധാരണക്കാരായിരുന്നെങ്കിൽ അവർ ആരും വിഡിയോ എടുക്കാൻ പോകുന്നില്ല. ഞാൻ ഉൾപ്പെട്ടതുകൊണ്ട് ഇതൊരു വലിയ പ്രശ്നമായി മാറി. ‌‌ആ വിഡിയോയിൽ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാൻ മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. അവസാനം പൊലീസ് വന്നു, അവരോട് വലിയ കടപ്പാടുണ്ട്. ‘മോള് കാറിനുള്ളിൽ കയറി ഇരുന്നോളൂ’ എന്ന് പറഞ്ഞ് അവർ ആദ്യം തന്നെ എന്നെ സുരക്ഷിതയാക്കി.’

'അവിടെയുള്ള ആളുകളുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു'

സത്യത്തിൽ അപകടത്തിൽ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി തകർത്തത് ആളുകൾ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറിൽ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാൻ പൊലീസിനോടു പറയാൻ പോയില്ല. കാരണം ഇതൊരു വലിയ പ്രശ്നമാക്കേണ്ട എന്നുകരുതി. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയിൽ ഉള്ളതെങ്കിൽ ഇങ്ങനെ വിഡിയോ എടുക്കുമോ? ’

‘അതിനുപകരം ഒരു മനഃസാക്ഷിയുമില്ലാതെ വിഡിയോ എടുത്ത് അത് പാട്ടാക്കുക. നമ്മുടെ നാട്ടിലെ ആളുകൾ ഇങ്ങനെയാണോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. അവിടെയുള്ള ആളുകളുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. പൊലീസുകാർ വന്നിട്ട് നിങ്ങൾ പോയാൽ മതിയെന്ന് പറഞ്ഞ് മാന്യമായി ഞങ്ങളോട് ഇടപെടാമായിരുന്നു. 

'എടീ, നീ എന്നൊക്കെ വിളിക്കാൻ ആരാണ് അനുവാദം കൊടുത്തത്'

‘എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത്. കേരളത്തിൽ മൂന്ന് കോടി ജനങ്ങളിൽ ഒരുലക്ഷം ആളുകൾ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി ആളുകൾ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com