തിരുവനന്തപുരം; ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസൻ. ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസനെക്കുറിച്ച് പല വ്യാജവാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോൾ ശ്രീനിവാസൻ തന്നെ വ്യാജ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ്.
ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക് എന്നാണ് താരം ചിരിച്ചുകൊണ്ട് പറഞ്ഞത്. തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ്ങാണ് താരത്തിന്റെ പ്രതികരണം പങ്കുവച്ചത്. ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള സന്ദേശം വരുന്നതായി പറഞ്ഞപ്പോഴായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.
മനോജിന്റെ കുറിപ്പ്
'ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം' മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, എന്നാണ് മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്.
ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം
ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചികിത്സയോടും മരുന്നുകളോടും പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ബുള്ളറ്റിനിൽ പറയുന്നു. കഴിഞ്ഞ 30ന് പതിവു പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയധമനികളിൽ തടസം ശ്രദ്ധയിൽ പെട്ടതോടെയാണ് ചികിത്സയ്ക്കു നിർദേശമുണ്ടായത്. ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നതിനു താൽപര്യക്കുറവ് അറിയിച്ചതിനെ തുടർന്നായിരുന്നു 31ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ... ചാറ്റ് ബോക്സിന്റെ മുകളിൽ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി, "മമ്മൂക്ക"; കുറിപ്പ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ