അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് അന്ത്യാഞ്ജലി അർപ്പിച്ച് മമ്മൂട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മമ്മൂട്ടി ജോൺപോളിനെ അവസാനമായി കണ്ടത്. മമ്മൂട്ടിക്കൊപ്പം നിർമ്മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. ജോൺപോളിൻ്റെ ഭാര്യ ഐഷയേയും, മകൾ ജിഷയേയും മമ്മൂട്ടി ആശ്വസിപ്പിച്ചു.
ജോൺ പോൾ ചികിത്സയിലായിരുന്നപ്പോൾ ഇവിടെ വന്ന് അദ്ദേഹത്തെ കണ്ടിരുന്നുവെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. വിയോഗത്തിൽ വലിയ ദുഃഖമുണ്ടെന്നും താരം പറഞ്ഞു. മമ്മൂട്ടിയുടെ കരിയറിലെ പ്രധാന സിനിമകളായ അതിരാത്രം, യാത്ര, പുറപ്പാട്, ഈ തണലിൽ ഇത്തിരിനേരം എന്നിവയുടെ തിരക്കഥ ജോണ്‍ പോൾ ആയിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്ത്യം. രോഗബാധിതനായി രണ്ടു മാസമായി ആശുപത്രിയിലായിരുന്നു. നൂറോളം സിനിമകള്‍ക്കാണ് ജോണ്‍പോള്‍ തിരക്കഥയെഴുതിയത്. ഐവി ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ് ജോണ്‍പോള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയ്ക്കാണ് ആദ്യ തിരക്കഥയൊരുക്കിയത്. ഭരതനു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥയൊരുക്കിയത്. കമലിന്റെ പ്രണയമീനുകളുടെ കടല്‍ ആണ് അവസാനമായി തിരക്കഥ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ