തന്റെ ശബ്ദത്തിൽ ഫോണിൽ വിളിച്ചു പറ്റിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. അത്തരത്തിൽ വഞ്ചിതരായ ഒരു കുടുംബം തനിക്കയച്ച മെയിലിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദമെന്നും ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാവാതെ ഇരിക്കണെ എന്നുമാണ് താരം കുറിക്കുന്നത്.
ബാബു ആന്റണിയുടെ ആരാധകനായ തന്റെ അച്ഛന് ഫേയ്സ്ബുക്കിൽ നിന്നാണ് ഒരു നമ്പർ ലഭിച്ചത് എന്നാണ് താരത്തിന് വന്ന മെയിലിൽ പറയുന്നത്. ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് വാട്സ്ആപ്പിൽ മെസേജ് അയച്ചപ്പോൾ റിപ്ലേ ലഭിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് കാണാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ പൊൻകുന്നം വരാൻ പറഞ്ഞു. മണിക്കൂറുകളോളം കാത്തു നിന്നിട്ടും വരാതെയിരുന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി ഇവർ തിരിച്ചറിഞ്ഞത്. തുടർന്നാണ് താരത്തിന്റെ മെയിൽ ഐഡി കണ്ടെത്തി ബന്ധപ്പെട്ട് ഈ വിവരം അറിയിച്ചത്.
"ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ഈയിടെ പങ്കെടുത്തൊരു ടിവി ഷോയിൽ ഞാൻ അത് വ്യക്തമാക്കിയതാണ്. ജാക്‌സൺ എന്ന കഥാപാത്രത്തിന് വേണ്ടി സൃഷ്ടിച്ച "നാടോടി" എന്ന സിനിമയിൽ നിന്നാണ് അവർ എന്റെ ശബ്ദം കൂടുതലായി അനുകരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ ജാക്സനെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല", എന്ന കുറിപ്പിലാണ് താരം സ്ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ആ ആരാധകനെ നേരിട്ടു പോയി കാണണം എന്നാണ് എല്ലാവരും പറയുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ