'നീ പൊറിഞ്ചുവിൽ എനിക്കൊരു വേഷം ചെയ്തു താ'; ജോജുവിനെ അല്ല, ജോഷി ആദ്യം വിളിച്ചത് സുരേഷ് ​ഗോപിയെ

'നീ അവിടെ വർക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല, ആൾക്കാർക്ക് നിന്നെ അറിയാം, നീ പൊറിഞ്ചുവിൽ എനിക്കൊരു വേഷം ചെയ്തു താ’
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ജോഷി മലയാള സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവു നടത്തുന്നത് പൊറിഞ്ചു മറിയം ജോസിലൂടെയാണ്. ജോജു ജോർജായി പൊറിഞ്ചു എന്ന കഥാപാത്രമായി ചിത്രത്തിൽ എത്തിയത്. എന്നാൽ ജോജുവിനെയല്ല ആദ്യം ഈ കഥാപാത്രത്തിലേക്ക് പരി​ഗണിച്ചിരുന്നത്. സുരേഷ് ​ഗോപിയെയാണ് പൊറിഞ്ചുവാകാൻ ജോഷി ആദ്യം വിളിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിച്ചിരുന്നതുകൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ പറ്റാതെ പോയതെന്നാണ് സുരേഷ് ​ഗോപി പറയുന്നത്. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

‘തൃശൂർ തിരഞ്ഞെടുപ്പിന് നോമിനേഷൻ കൊടുത്തതിന്റെ അന്ന് ജോഷി ഏട്ടൻ വിളിച്ചിട്ടു പറഞ്ഞു, ‘ഡാ നീ അവിടെ വർക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല, ആൾക്കാർക്ക് നിന്നെ അറിയാം, നീ പൊറിഞ്ചുവിൽ എനിക്കൊരു വേഷം ചെയ്തു താ’.  അപ്പോൾ ഞാൻ പറഞ്ഞു ‘‘ജോഷിയേട്ടാ, ഇത് ഞാൻ ഏറ്റെടുത്തുപോയില്ലേ. ഇതില്ലായിരുന്നെങ്കിൽ വന്നേനെ’.  ‘അതൊന്നും നടക്കില്ല നീ മര്യാദക്ക് ഇങ്ങോട്ടു വാടാ’ എന്നാണ് ജോഷി സർ തിരിച്ചു മറുപടി പറഞ്ഞത്. ഞാൻ പറഞ്ഞു, ‘ജോഷിയേട്ടാ ആകപ്പാടെ കുഴപ്പമാകും. ജനങ്ങളോട് ഞാൻ ഉത്തരം പറയണ്ടേ’.- സുരേഷ് ​ഗോപി പറഞ്ഞു. 

ഈ സിനിമ കൂടാതെ അടൂർ ​ഗോപാലകൃഷ്ണനും ഒരു സിനിമചെയ്യാൻ തന്നെ ക്ഷണിച്ചിരുന്നു എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.   ‘സുരേഷ് വന്നാൽ എനിക്ക് ഈ പടം ചെയ്യാൻ പറ്റും.  ഞാൻ ഇത് വേറൊരു രീതിയിൽ പ്ലാൻ ചെയ്തതാണ്. സുരേഷ് വരൂ, ഇലക്‌ഷൻ ഒക്കെ അവര്‍ നടത്തിക്കോളും’ എന്നാണ് അടൂർ സാർ പറഞ്ഞത്. ഞാൻ പറഞ്ഞു, ‘സർ ഞാൻ കാൻഡിഡേറ്റ് ആണ്’.  അദ്ദേഹം പറഞ്ഞു, ‘നീ ഒരു അഞ്ചു ദിവസം വന്നാൽ മതി ബാക്കി നമുക്ക് പിന്നീട് എടുക്കാം’. പക്ഷേ ഈ അഞ്ചു ദിവസവും പ്രധാനമാണെന്ന് മറുപടിയായി ഞാൻ പറഞ്ഞു.- താരം വ്യക്തമാക്കി. ജനങ്ങളോടുള്ള പ്രതിബദ്ധത കാരണമാണ് ഈ ചിത്രങ്ങളൊക്കെ ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്. 

ജോജുവും ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കി പൊറിഞ്ചു മറിയം ജോസ് വൻ വിജയം സ്വന്തമാക്കി. ഈ സിനിമയിൽ സുരേഷ് ​ഗോപിയുമായി ഒന്നിക്കാൻ പറ്റാത്തതിന്റെ ദുഃഖം ജോഷി തീർത്തത് പാപ്പനിലൂടെയാണ്. പൊലീസ് ത്രില്ലർ ചിത്രം മികച്ച വിജയം നേടി ഇപ്പോഴും തിയറ്ററിൽ പ്രദർശനം തുടരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com