ലോകസിനിമാപ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിംസ് കാമറൂണിന്റെ അവതാർ 2. ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന വിതരണക്കാരുടെ നിലപാട് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം കേരളത്തിൽ റിലീസ് ചെയ്യും.
തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കും വിതരണക്കാരും തമ്മിൽ ധാരണയിൽ എത്തി. ആദ്യ രണ്ടാഴ്ചയിലെ തിയറ്റർ വരുമാനത്തിന്റെ 55ശതമാനം വിതരണക്കാരും 45ശതമാനം തിയറ്ററുകാരും പങ്കിടാനാണ് ധാരണ. അതിനുശേഷമാകും തുല്യമായി വീതിക്കുക.
നേരത്തെ അറുപത് ശതമാനം വിഹിതം വേണമെന്നായിരുന്നു വിതരണക്കാർ നിലപാട് എടുത്തത്. ഇതോടെയാണ് സിനിമ പ്രദർശിപ്പിക്കില്ലെന്ന് ഫിയൊക് നിലപാടെടുത്തത്. പുതിയ സാഹചര്യത്തിൽ സിനിമ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് തിയറ്റർ ഉടമകളുടെ ഫിയോക് അറിയിച്ചു. ഡിസംബർ 16നാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നത്. ഡിസ്നി കമ്പനിയാണ് ചിത്രം കേരളത്തിലും വിതരണത്തിനെത്തിക്കുന്നത്.
ആദ്യഭാഗം റിലീസ് ചെയ്ത് 13 വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന താരങ്ങൾ. കടലിനുള്ള ഒരു പ്രണയലേഖനമാണ് രണ്ടാം ഭാഗം. നീല മനുഷ്യർ അധിവസിക്കുന്ന പാൻഡോറ എന്ന ഗ്രഹത്തെക്കുറിച്ചാണ് 2009ൽ പുറത്തുവന്ന അവതാർ ആദ്യ ഭാഗം പറഞ്ഞത്. ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ മുമ്പ് പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളോളം അഭിനേതാക്കളെ പരിശീലിപ്പിച്ചും സാങ്കേതിക ഗവേഷണം നടത്തിയതിനും ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ