'ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല, അസമയത്ത് വാതിലിൽ മുട്ടിയാൽ എന്തിനാണ് തുറന്നുകൊടുക്കുന്നത്'; സ്വാസിക

വളരെ സുക്ഷിതമായ ഇൻഡസ്ട്രിയാണ് ഇതെന്നും നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും സ്വാ‌‌‌സിക
സ്വാസിക /ചിത്രം: ഫേയ്സ്ബുക്ക്
സ്വാസിക /ചിത്രം: ഫേയ്സ്ബുക്ക്

സിനിമ മേഖലയിൽ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്ന് നടി സ്വാ‌‌‌സിക. വളരെ സുക്ഷിതമായ ഇൻഡസ്ട്രിയാണ് ഇതെന്നും നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും താരം പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇൻഡസ്ട്രി. നമുക്ക് നമ്മുടെ രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം. ഇതിനൊക്കെയുള്ള ഒരു ഫ്രീഡം തരുന്നുണ്ട്. ഇത്രയും സുരക്ഷിതമായ ഫീൽഡില്‍ നിന്നുകൊണ്ടാണ് ചിലർ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നോ പറയേണ്ടടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. നമ്മൾ ലോക്ക് ചെയ്ത റൂം നമ്മൾ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല. ഞാൻ ലോക്ക് ചെയ്ത റൂം രാവിലെ മാത്രമേ തുറക്കൂ. അസമയത്ത് വന്ന് ഒരാൾ വാതിലിൽ മുട്ടിയാൽ എന്തിനാണ് തുറന്നുകൊടുക്കുന്നത്. അവർക്ക് സംസാരിക്കാനും കള്ളുകുടിക്കാനും എന്തിനാണ് നമ്മളൊരു സ്പേസ് കൊടുക്കുന്നത്. പ്രതികരിക്കാനുള്ള ധൈര്യമാണ്പെൺകുട്ടികൾക്കുവേണ്ടത്.- സ്വാസിക പറഞ്ഞു. 

എനിക്ക് ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് പ്രതികരിച്ച്, ഈ ജോലി വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുക.നമ്മള്‍ സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടത്. അതാണ് നമ്മള്‍ ആര്‍ജിക്കേണ്ടത്. നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയണം. ഞാന്‍ ഈ സിനിമ ചെയ്തു കഴിഞ്ഞാല്‍, ഇത്രയും വലിയ ഹീറോയോട് അഭിനയിച്ചാല്‍ ഇത്രയും വലിയ തുക കിട്ടും, എന്നൊക്കെ ആലോചിച്ച് നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക. അതിനു ശേഷം നാല് വര്‍ഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞ് വരുന്നതിനോട് ലോജിക്ക് തോന്നുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ന് വച്ചാല്‍, എനിക്ക് നിങ്ങളുടെ സിനിമ വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിവരിക. വേറൊരു സ്ഥലത്ത് അവസരം വരും എന്ന കോണ്‍ഫിഡന്‍സോട് കൂടി അവിടെ നിന്നിറങ്ങിപ്പോരണം. ഒരു സ്ത്രീക്ക് ഏതൊരു ജോലി സ്ഥലത്ത് നിന്നിറങ്ങി വരാനും ജോലി വേണ്ടെന്ന് വയ്ക്കാനും രണ്ട് വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുള്ള ധൈര്യമാണ് ഉണ്ടാവേണ്ടതെന്നും അതിന് ഒരു സംഘടനയുടേയും ആവശ്യമില്ലെന്നും താരം വ്യക്തമാക്കി. 

എന്തെങ്കിലും മോശമായി അനുഭവമുണ്ടായാൽ തന്നെ ഡബ്ല്യൂസിസിയെ സമീപിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് സ്വാസിക ചോദിക്കുന്നു. ഡബ്ല്യുസിസി ആയിക്കോട്ടെ, ഏത് സ്ഥലത്തായാലും നമ്മള്‍ ഒരു പരാതിയുമായി ചെന്നെന്ന് കരുതുക, ആ പരാതി കൊണ്ടുചെന്നാല്‍ ഉടനെ തന്നെ നീതി ലഭിക്കുന്നുണ്ടോ. നീതി കിട്ടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അറിയില്ല. അതിനും സമയമെടുക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ എന്തിനാണ് ഡബ്ല്യുസിസി പോലുള്ള സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ പറഞ്ഞു കൂടെ, വനിത കമ്മിഷനില്‍ പറഞ്ഞൂടെ- സ്വാസിക ചോദിക്കുന്നു. 

സിനിമ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് സ്വാസിക തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാൽ അവിടെയും നമ്മൾ നോ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ എന്നാണ് സ്വാസികയുടെ വാദം. എല്ലാം നടന്നു കഴിഞ്ഞ ശേഷം അന്നയാൾ റൂമിൽ വന്നത് അറിയില്ലായിരുന്നു എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. സിനിമാ സെറ്റിൽ നാൽപത് പേരെങ്കിലും ഉണ്ടാകും. അവരുടെ മുന്നിൽ വച്ച് ആരെങ്കിലും എന്തെങ്കിലും നമ്മളെ ചെയ്യാൻ വരുമോ? രാത്രി ഇവിടെ വന്നോട്ടെ എന്നൊക്കെ നമ്മളോട് ചോദിക്കും. ആ ചോദ്യത്തിനു പബ്ലിക്കായി തന്നെ മറുപടി പറഞ്ഞ് നാണം കെടുത്തണം. അതിന് കഴിയാത്തവർ ഡബ്ല്യുസിസി പോലുള്ള സംഘടനകളിൽ പോയി പരാതിപ്പെടണം. അതിന് കാലതാമസമുണ്ടാകരുത്. ഇന്ന് കാലത്ത് നടന്ന സംഭവത്തിന് വൈകിട്ട് തന്നെ പോയി പരാതിപ്പെടണം. അല്ലാതെ സിനിമ മുഴുവൻ അഭിനയിച്ച് അതിന്റെ പൈസയും മേടിച്ച ശേഷം പരാതിപ്പെട്ടിട്ട് എന്ത് കാര്യം. - സ്വാസിക പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com