രാംചരൺ, ജൂനിയർ എൻ ടി ആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആറിനേക്കുറിച്ച് റസൂൽ പൂക്കുട്ടി പറഞ്ഞ അഭിപ്രായത്തെ എതിർത്ത് സോഷ്യൽ മീഡിയ. ആർ ആർ ആർ ഒരു ഗേ ചിത്രമെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് സിനിമയെക്കുറിച്ച് പങ്കുവച്ച ഒരു ട്വീറ്റിന് മറുപടിയായി ആണ് റസൂൽ ഇങ്ങനെ പറഞ്ഞത്.
"കഴിഞ്ഞദിവസം രാത്രി ആർ ആർ ആർ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു", ഇങ്ങനെയാണ് മുനിഷ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായി "ഗേ ലവ് സ്റ്റോറി" എന്ന് റസൂൽ കുറിച്ചതാണ് ഇപ്പോൾ വിവാദമായത്. ചിത്രത്തിൽ ആലിയാ ഭട്ട് ഒരു ഉപകരണം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഓസ്കർ ജേതാവായ ഒരാളിൽ നിന്ന് ഇത്ര തരംതാണ കമന്റ് പ്രതീക്ഷിച്ചില്ലെന്നാണ് വിമർശകർ പറയുന്നത്.
ആര്‍ ആര്‍ ആര്‍ ഒരു ഗേ ചിത്രമാണെന്ന് തോന്നിയിട്ടില്ല, ഇനി അങ്ങനെയാണെങ്കിലും എന്താണ് ഗേ ലവ് സ്‌റ്റോറിക്ക് പ്രശ്‌നം എന്നാണ് വിമര്‍ശകരില്‍ ഭൂരിപക്ഷവും ചോദിക്കുന്നത്. ഇതിന് മറുപടിയായി റസൂല്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ഗേ ലവ് സ്റ്റോറി ആണെങ്കിലും ഒരു പ്രശ്‌നവുമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഉയര്‍ന്നുവന്ന ഒരു അഭിപ്രായം സുഹൃത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് റസൂല്‍ പറഞ്ഞത്. ഇത് ഗൗരവമായി എടുക്കേണ്ടെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം കുറിച്ചു.
സ്വതന്ത്ര്യസമരസേനാനികളായ കൊമാരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആർആർആർ ഒരുക്കിയിരിക്കുന്നത്. അവരുടെ സൗഹൃദവും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. മാർച്ച് 25നാണ് ചിത്രം റിലീസ് ചെയ്തത്.
ഈ വാർത്ത കൂടി വായിക്കാം
കൃത്യമായി നികുതി അടച്ചു; മഞ്ജു വാര്യർക്കും കേന്ദ്രത്തിന്റെ അംഗീകാരം
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ