രണ്‍വീര്‍ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടും അതിനു പിന്നാലെ വന്ന വിവാദങ്ങളുമെല്ലാം ദേശയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. വികാരം വ്രണപ്പെടുത്തി എന്ന കുറ്റത്തിന് താരത്തിന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. രണ്‍വീറിന്റെ നഗ്ന ചിത്രം കണ്ട് എങ്ങനെയാണ് സ്ത്രീകളുടെ വികാരം വ്രണപ്പെടുന്നത് എന്നാണ് വിവേകിന്റെ ചോദ്യം. ഇതൊരു മണ്ടന്‍ കേസാണെന്നും അദ്ദേഹം പറഞ്ഞു.
'അതൊരു മണ്ടന്‍ എഫ്‌ഐആര്‍ ആണ്. ഒരു കാരണവുമില്ലാതെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു രസകരമായ കേസാണത്. സ്ത്രീകളുടെ വികാരം വ്രണപ്പെട്ടു എന്നാണ് എഫ്‌ഐആറില്‍ എഴുതിയിരിക്കുന്നത്. സ്ത്രീകളുടെ നിരവധി നഗ്ന ചിത്രങ്ങള്‍ ഉള്ളപ്പോള്‍ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ? അതൊരു മണ്ടന്‍ വാദമാണ്.'- ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ വിവേക പറഞ്ഞു.
നമ്മുടെ സംസ്‌കാരത്തില്‍ എപ്പോഴും മനുഷ്യ ശരീരത്തെ പ്രശംസിച്ചിട്ടേയുള്ളൂവെന്നും ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് മനുഷ്യ ശരീരമെന്നും വിവേക് പറഞ്ഞു. ഇത്തരം കാര്യങ്ങളെ താന്‍ പിന്തുണയ്ക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നടി സ്വര ഭാസ്‌കറും രണ്‍വീറിന് എതിരെ എടുത്ത എഫ്‌ഐആറിന് എതിരെ രംഗത്തെത്തിയിരുന്നു.
പേപ്പർ മാഗസിനു വേണ്ടിയായിരുന്നു താരത്തിന്റെ നഗ്ന ഫോട്ടോഷൂട്ട്. സിനിമാമേഖലയിലുള്ള നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. അതിനിടെ വിമർശനവും കടുത്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തി. തുടർന്ന് ചെമ്പൂര്‍ പൊലീസിലാണ് എഫ്ഐആർ ഇട്ടത്. ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു. ചിത്രങ്ങള്‍ സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെ നാണംകെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. വികാരങ്ങള്‍ വ്രണപ്പെടുത്തിയതിനും സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates