മുൻ ഭാര്യയും നടിയുമായ ആംബർ ഹെഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ച ഹോളിവുഡ് നടൻ ജോണി ഡെപ്പ് ഇതിനുപിന്നാലെ ആദ്യം പോയത് ഗിറ്റാറിസ്റ്റ് ജെഫ് ബെക്കിനോടൊത്ത് യുകെയിൽ ഒരു സംഗീതപര്യടനത്തിനാണ്. യാത്രയ്ക്കിടെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിലെത്തിയ ഡെപ്പ് ലക്ഷങ്ങൾ ടിപ്പായി നൽകിയ സംഭവമാണ് പുതിയ വാർത്ത.
ഭക്ഷണം കഴിക്കാനായി ബെർമിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റ് തെരുവിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റിൽ കയറിയതാണ് ഡെപ്പും ജെഫും. 'വാരണാസി' എന്ന ഇന്ത്യൻ റെസ്റ്റോറന്റിലാണ് ഇരുവരും എത്തിയത്. ഇന്ത്യൻ ഭക്ഷണവും കോക്ടെയിലും റോസ് ഷാംപെയ്നുമായിരുന്നു ഓർഡർ. ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ ഹോട്ടലിലെ ജീവനക്കാരെയെല്ലാം ഞെട്ടിച്ച് 49 ലക്ഷം രൂപ ടിപ്പായി നൽകുകയായിരുന്നു ഇവർ.
അത്താഴം കഴിക്കാൻ ഡെപ്പും ജെഫും എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും അവർ ഭക്ഷണം നന്നായി ആസ്വദിച്ചെന്നും റെസ്റ്റോറന്റ് വക്താവ് പ്രതികരിച്ചു. 'ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് ഇതൊക്കെ', അദ്ദേഹം പറഞ്ഞു. ഇരുവരും ഭക്ഷണം നന്നായി ആസ്വദിച്ചെന്നും ഭക്ഷണം പാഴ്സൽ വാങ്ങിക്കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിൽ മുൻഭാര്യയും നടിയുമായ ആംബർ ഹേഡ് 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകാനാണു വിർജീനിയ കോടതി ഉത്തരവിട്ടത്. 2018ൽ ആംബർ ഹെഡ് എഴുതിയ ലേഖനത്തിലൂടെ നടത്തിയ ഗാർഹിക പീഡന ആരോപണം ജോണി ഡെപ്പിന്റെ കരിയർ തകർത്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഷ്ടപരിഹാരം വിധിച്ചത്. ഡെപ്പിനെതിരെ ആംബർ ഹേഡ് നൽകിയ എതിർ മാനനഷ്ടക്കേസുകളിലൊന്നിൽ അവർക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസിൽ ഡെപ് ആംബറിനു 20 ലക്ഷം ഡോളറും നൽകണം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ