ലോകത്തിലെ ഏറ്റവും മികച്ച ആയോധന കലാകാരൻ താനാണെന്ന അവകാശവാദവുമായി നടൻ വിദ്യുത് ജംവാൾ. ആളുകൾ പലപ്പോഴും തന്നെ ജാക്കി ചാനുമായും ടോണി ജായുമായും താരതമ്യം ചെയ്യാറുണ്ടെന്നും താരം പറഞ്ഞു. ഖുദാ ഹാഫിസ്-ചാപ്റ്റർ 2: അഗ്നിപരീക്ഷ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണപരിപാടിക്കിടെയാണ് താരത്തിന്റെ പ്രതികരണം.
ജോൺ എബ്രഹാം, ടൈഗർ ഷ്റോഫ്, ആദിത്യ റോയ് കപൂർ എന്നിവരുടെ ആക്ഷൻ ചിത്രങ്ങളേക്കുറിച്ചായിരുന്നു ചോദ്യം. ജോണും, ടൈഗറും ആദിത്യ റോയ് കപൂറുമെല്ലാം നന്നായി ആക്ഷൻ ചെയ്യുന്ന താരങ്ങളാണ്. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച മാർഷ്യൽ ആർട്ടിസ്റ്റ് ഞാനാണ്. ഉണർന്നിരിക്കുമ്പോളും എന്തിന് ഉറങ്ങുമ്പോൾ വരെ ഞാൻ ജോലി ചെയ്യുന്നു. അങ്ങനെയാണ് ഞാനെന്റെ കഴിവുകൾ വളർത്തിയത്. ആളുകൾ പലപ്പോഴും എന്നെ ജാക്കി ചാനുമായും ടോണി ജായുമായും ആക്ഷനിലെ മറ്റ് മഹാ നടന്മാരുമായും എന്നെ താരതമ്യം ചെയ്യാറുണ്ട്. ഏറ്റവും മികച്ചതുമായിട്ടാണ് അവരെന്നെ താരതമ്യം ചെയ്യുന്നതെന്നത് അദ്ഭുതകരമായ കാര്യമാണ്. നിങ്ങളുടെ ചലനം മൈക്കിൾ ജാക്സണെ പോലെ മനോഹരമാണ് എന്ന് പറയുന്നത് പോലെയാണത്. - വിദ്യുത് ജംവാൾ പറഞ്ഞു.
ആക്ഷനിലെ തന്റെ മെയ് വഴക്കത്തിനേക്കുറിച്ചുള്ള വിദ്യുതിന്റെ വാക്കുകൾ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും നിറഞ്ഞു നിൽക്കുന്നുന്ന താരമാണ് വിദ്യുത്. ആക്ഷൻ രംഗങ്ങളാണ് വിദ്യുതിനെ ആരാധകരുടെ പ്രിയതാരമാക്കിയത്. 2020-ൽ ഓ.ടി.ടി റിലീസായെത്തിയ ഖുദാ ഹാഫിസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഗ്നിപരീക്ഷ. ഫാറൂഖ് കബീർ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ