'ബോളിവുഡ് നടന്മാരുടെ ചിത്രങ്ങൾ മാത്രം, അന്ന് അപമാനിക്കപ്പെട്ടപോലെ തോന്നി'; ചിരഞ്ജീവി
ആർആർആറിന്റേയും കെജിഎഫ് 2ന്റേയും വമ്പൻ വിജയത്തോടെ ഇന്ത്യൻ സിനിമയുടെ ശക്തി കേന്ദ്രമായി മാറിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. ആയിരം കോടി വാരി ബോളിവുഡ് സിനിമകളെ പിന്നിലാക്കിയിരിക്കുകയാണ് തെലുങ്ക്- കന്നഡ ചിത്രങ്ങൾ. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് ചിത്രമാണെന്ന ചിന്തയ്ക്ക് വലിയ മാറ്റമുണ്ടാക്കാൻ ഈ ബ്രഹ്മാണ്ഡ വിജയങ്ങൾക്കായിട്ടുണ്ട്. ഇപ്പോൾ പഴയ ഓർമകൾ പങ്കുവച്ചുകൊണ്ടുള്ള തെലുങ്ക് താരം ചിരഞ്ജീവിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
1983ലെ ദേശീയ പുരസ്കാരദാനച്ചടങ്ങിൽ എത്തിയപ്പോൾ അപമാനിക്കപ്പെട്ടതുപോലെ തോന്നിയിരുന്നു എന്നാണ്താരം പറഞ്ഞത്. ഇന്ത്യൻ സിനിമയിലെ പോസ്റ്ററുകൾകൊണ്ട് അലങ്കരിച്ച ഹാളിൽ ബോളിവുഡ് താരങ്ങളുടെയെല്ലാം ചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ തെന്നിന്ത്യയിൽ നിന്നുള്ള മൂന്നു പേർ മാത്രമാണ് പോസ്റ്ററിൽ ഇടംപിടിച്ചതെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്.
ഇന്ത്യൻ സിനിമയുടെ കീർത്തി വിളിച്ചോതുന്ന പോസ്റ്ററുകൾകൊണ്ട് അലങ്കരിച്ച ഹാളിലായിരുന്നു അന്ന് ചായസത്‌കാരം. പൃഥ്വിരാജ് കപൂർ, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ധർമേന്ദ്ര തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു ഹാളിൽ. ദക്ഷിണേന്ത്യയിൽനിന്ന് എംജിആറും ജയലളിതയും നൃത്തംചെയ്യുന്നതിന്റെയും ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായ നടൻ എന്ന നിലയിൽ പ്രേംനസീറിന്റെയും ചിത്രംമാത്രം. തെന്നിന്ത്യൻ ചലച്ചിത്രലോകം അപമാനിക്കപ്പെട്ടപോലെ തോന്നി. എന്നാലിപ്പോൾ അഭിമാനത്തിന്റെ കാലമാണ്.- ചിരഞ്ജീവി പറയുന്നു.
ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ വമ്പൻ ഹിറ്റുകൾ രണ്ടും തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ സംഭാവനയാണ്. രാം ചരണിനേയും ജൂനിയർ എൻടിആറിനേയും നായകന്മാരാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രം 1115 കോടിയാണ് നേടിയത്. അതിനു പിന്നാലെ റിലീസ് ചെയ്ത കന്നഡ ചിത്രം കെജിഎഫ് 2 15 ദിവസം കൊണ്ടാണ് 1000 കോടി ക്ലബ്ബിൽ ഇടംനേടിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ