കണ്ണൂർ; മറിമായം എന്ന ടെലിവിഷൻ സീരിയലിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ നടനാണ് ഉണ്ണി രാജ്. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളിലും എത്തി. ഇപ്പോൾ കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലറ്റ് ക്ലീനറായി ജോലിക്ക് കയറാനുള്ള തയാറെടുപ്പിലാണ് ഉണ്ണി.
കഴിഞ്ഞ ദിവസം ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് നടന്ന അഭിമുഖത്തിലേക്കാണ് പതിനൊന്ന് ഉദ്യോഗാർത്ഥികളിൽ ഒരാളായി ഉണ്ണി രാജൻ എത്തിയത്. സിനിമാ നടനെ ശൗചാലയം കഴുകുന്ന ജോലിക്കു കണ്ട ബോർഡംഗങ്ങൾ ആദ്യം ഞെട്ടി. ജോലിയെക്കുറിച്ച് അറഞ്ഞു തന്നെയാണോ അപേക്ഷ സമർപ്പിച്ചത് എന്നാണ് ബോർഡംഗങ്ങൾ ഉണ്ണിയോട് ചോദിച്ചത്. ബ്രിട്ടീഷ് കാലത്തേയുള്ള ‘സ്കാവഞ്ചർ’ എന്ന പോസ്റ്റാണിത്. പേരിന് മാറ്റമില്ലെങ്കിലും ഇന്ന് ആ തൊഴിൽ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴിലെന്നും അവർ വ്യക്തമാക്കിക്കൊടുത്തു. പത്തോളം ടോയ്‌ലറ്റുണ്ടെന്നും കുറച്ച് ബുദ്ധിമുട്ടുള്ള തൊഴിലാണെന്നും ഉണ്ണിയോട് പറഞ്ഞു.
എന്നാൽ ഒരു ജോലി തന്റെ സ്വപ്നമാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. സീരിയിലിൽനിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാൽ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാതൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ. പിന്നെ എനിക്ക് ചെയ്താലെന്താ എന്നാണ് താരം പറഞ്ഞത്. ശനിയാഴ്ച ഉണ്ണിരാജന് രജിസ്‌ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്‌ച ജോലിക്ക് പ്രവേശിച്ചു. ചെറുവത്തൂർ സ്വദേശിയായ താരത്തിനും ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ