സുഹൃത്തിന് കുട്ടിയുണ്ടാകാൻ ആരും സമ്മതിക്കാത്തത് ചെയ്തു: ആ പുണ്യപ്രവൃത്തി കാരണമാണ് ഇപ്പോ ജീവിതത്തിലേക്കു തിരിച്ചുവന്നതെന്ന് സുധീർ 

ഒരു പുണ്യപ്രവൃത്തി ചെയ്തതുകൊണ്ടാണ് മാരകരോഗം വന്നിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിഞ്ഞതെന്ന് പറയുകയാണ് സുധീർ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച് സിനിമാപ്രേമികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് സുധീർ സുധി. കാൻസർ ബാധിതനായിരുന്ന താരം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇപ്പോൾ രോഗം ഭേദമായി സിനിമയിലേക്കു തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് സുധീർ. ഒരു പുണ്യപ്രവൃത്തി ചെയ്തതുകൊണ്ടാണ് മാരകരോഗം വന്നിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിഞ്ഞതെന്ന് പറയുകയാണ് സുധീർ. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സുധീറിന്റെ ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തിരുന്നു. ഇവരുടെ ഈ നന്മയ്ക്കാണ് ഇപ്പോൾ ആരാധകർ കയ്യടിക്കുന്നത്. 

ഏറെക്കാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട് സന്ദർശിക്കുന്നതിനിടെ കുട്ടികൾ ഉണ്ടാകില്ലെന്നും കുട്ടികൾ ഉണ്ടാകാൻ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നൽകാൻ തയാറായെങ്കിൽ നന്നായിരുന്നു എന്നും പരിഭവമറിയിച്ചു. ആരും സമ്മതിക്കാതിരുന്ന ഇക്കാര്യം സുധീറിനോടു ചോദിക്കുക എന്നുള്ളതായിരുന്നു അവരുടെ വരവിന്റെ ഉദ്ദേശ്യം. ഇവർക്കൊരു കുഞ്ഞിനെ നമുക്ക് കൊടുത്താലോ എന്നാണ് കേട്ടപാടെ സുധീർ ഭാര്യ പ്രിയയോട് ചോദിച്ചത്. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നൽകില്ല എന്നിരിക്കെ സുധീറും പ്രിയയും അതിനു സമ്മതിച്ചു. 

സുധീറിനും പ്രിയയ്ക്കും രണ്ട് ആൺമക്കളാണ്. പ്രിയ ദാനം ചെയ്ത അണ്ഡത്തിൽ ഉണ്ടായത് ഒരു പെൺകുട്ടി ആയിരുന്നു. എന്നാൽ കുട്ടി ഉണ്ടായതിന് ശേഷം വലിയൊരു ചതിയാണ് സംഭവിച്ചതെന്ന് പറയുകയാണ് സുധീർ. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ സുധീറും പ്രിയയുമായുള്ള എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു. വാട്സാപിലും ഫെയ്സ്‌ബുക്കിലും അടക്കം താരത്തെ ബ്ലോക്ക് ചെയ്തു. ഇനി തമ്മിൽ ഒരു ബന്ധവും വേണ്ടെന്നാണ് അവർ അറിയിച്ചതെന്ന് താരം പറഞ്ഞു. 

ആ കുട്ടിക്ക് ഇപ്പോൾ പത്ത് വയസ്സായി. കുട്ടിയുടെ ഫോട്ടോ മാത്രമേ സുധീറും പ്രിയയും ഇതുവരെ കണ്ടിട്ടുള്ളൂ. കുഞ്ഞിനെ കാണാൻ ആ​ഗ്രഹമുണ്ടെങ്കിലും മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ച് അതിനായി ശ്രമിക്കുകയോ പേരുവിവരങ്ങൾ പുറത്തുപറയുകയോ ചെയ്തിട്ടില്ല‌.  അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങൾ കണ്ടതെന്നും സുധീർ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com