ആദ്യമായി സ്വന്തമാക്കുന്ന വാഹനം എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കും. അതിനുശേഷം എത്ര ആഡംബര വാഹനം വാങ്ങിയെന്നു പറഞ്ഞാലും ആദ്യത്തെ വണ്ടിയോടുള്ള സ്നേഹം പോകില്ല. ഗായകൻ എജി ശ്രീകുമാർ തന്റെ ആദ്യത്തെ വണ്ടിയോടുള്ള സ്നേഹം കാണിച്ചത് പുത്തൻ ലുക്ക് സമ്മാനിച്ചുകൊണ്ടാണ്.
1984ലാണ് എംജി ശ്രീകുമാർ ചെന്നൈയിൽ എത്തുന്നത്. അപ്പോഴൊക്കെ യാത്ര ഓട്ടോയിലായിരുന്നു. 1999ലാണ് തന്റെ ആദ്യത്തെ കാറായ മാരുതി 800 സ്വന്തമാക്കുന്നത്. ഒന്നര ലക്ഷമായിരുന്നു അന്നത്തെ കാറിന്റെ വില. നരസിംഹം, വല്യേട്ടൻ തുടങ്ങി ഒട്ടേറെ സിനിമകൾക്ക് പാടാൻപോയത് ഈ കാറിലാണ്. അടുത്ത സുഹൃത്തുക്കളായ മോഹൻലാൽ, പ്രിയദർശൻ തുടങ്ങിയ ഒട്ടേറെ പ്രമുഖർക്കൊപ്പവും ഈ വണ്ടിയിൽ ശ്രീകുമാർ യാത്ര ചെയ്തിട്ടുണ്ട്.
എന്നാൽ പിന്നീട് വാഹനം ഉപയോഗിക്കാതെയായി. നാലു മാസം മുൻപാണ് ചെന്നൈയിൽ നിന്ന് വണ്ടി തിരുവനന്തപുരത്ത് എത്തിക്കുന്നത്. പുത്തൻ തലമുറയിൽപ്പെട്ട മൂന്നു കാറുകൾ വേറെ ഉണ്ടെങ്കിലും ഇവനെ ഉപേക്ഷിക്കാൻ ശ്രീകുമാറിന് മനസുവന്നില്ല. പാട്ടുപാടിയുണ്ടാക്കിയ പണം കൊണ്ട് ആദ്യമായി വാങ്ങിയ വാഹനം അദ്ദേഹത്തിന് അത്രയും പ്രിയപ്പെട്ടതാണ്. അങ്ങനെയാണ് വണ്ടിയെ പുത്തൻ ലുക്ക് നൽകാൻ അദ്ദേഹം തീരുമാനിക്കുന്നത് കൊല്ലം അയത്തിൽ എസ്എസ്ഡീറ്റെയിലിങ് സ്റ്റുഡിയോയെ ആണ് അതിനായി തെരഞ്ഞെടുത്തത്. ചുവന്നനിറം മാറ്റി വെള്ളയാക്കി. മൊത്തത്തിൽ മിനുക്കിയെടുത്തു.
ചെന്നൈയിലെ ഫ്ളാറ്റിൽനിന്ന് സ്റ്റുഡിയോയിലേക്കും തിരിച്ചും പോകാനാണ് കൂടുതലും വണ്ടി ഉപയോഗിച്ചത്. 23 വർഷത്തിനുള്ളിൽ ഈ കാറ് ഓടിയത് 28,000 കിലോമീറ്റർ മാത്രമാണ്. ടയറുപോലും മാറ്റിയിട്ടില്ല. എന്നാൽ ഇനി വണ്ടിയെ വെറുതെ ഇടാൻ ശ്രീകുമാർ ഉദ്ദേശിച്ചിട്ടില്ല. എറണാകുളം നഗരത്തിലൂടെ ഭാര്യയ്ക്കൊപ്പം തന്റെ കാറിൽ യാത്ര ചെയ്യാനുള്ള തീരുമാനത്തിലാണ് അദ്ദേഹം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates