നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ 28 ദിവസമാണ് നടി റിയ ചക്രബര്‍ത്തി ജയിലില്‍ കഴിഞ്ഞത്. ഇപ്പോള്‍ ജയിലിലെ റിയയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് വാര്‍ത്തകളില്‍ നിറയുന്നത്. അവസാന ദിവസം താരം സഹതടവുകാര്‍ക്കൊപ്പം നൃത്തം ചെയ്‌തെന്നും അവര്‍ക്ക് മധുരം വിതരണം ചെയ്‌തെന്നുമാണ് മനുഷ്യാവകാശ അഭിഭാഷകയും ട്രേഡ് യൂണിയനിസ്റ്റുമായ സുധ ഭരധ്വാജ് പറഞ്ഞത്.
താരജാഡകളൊന്നും റിയയ്ക്ക് ഉണ്ടായിരുന്നില്ലെന്നും എല്ലാ തടവുകാരോടും നല്ല രീതിയില്‍ ഇടപെട്ടെന്നുമാണ് സുധ വ്യക്തമാക്കുന്നത്. മുംബൈയിലെ ബൈക്കുള ജയിലില്‍ റിയയ്‌ക്കൊപ്പം സുധ ഭരധ്വാജും ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് മൂന്നു വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് അവര്‍ മോചിതയാവുന്നത്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ് സുധ ജയിലില്‍ ആകുന്നത്.
സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആ സമയത്ത്, ഞങ്ങള്‍ പറയുമായിരുന്നു റിയ ബലിയാടായതാണെന്ന്. ഞങ്ങള്‍ക്ക് അതില്‍ വിഷമമുണ്ടായിരുന്നു. അതിനാല്‍ അവരെ പ്രധാന ബാരക്കിലേക്ക് കൊണ്ടുവരാതിരുന്നത് നല്ലതാണെന്നു തോന്നി. പ്രത്യേക സെല്ലിലായിരുന്നു റിയയെ പാര്‍പ്പിച്ചിരുന്നത്. അവിടെ ഇട്ടതിനാല്‍ ടിവിയില്‍ നിറഞ്ഞു നില്‍ക്കുന്നതൊന്നും കാണേണ്ടിവന്നില്ല. അവരുടെ കേസിനെ കുറിച്ചു മാത്രം ഇങ്ങനെ കേള്‍ക്കുന്നത് അവരെ ബുദ്ധിമുട്ടിക്കും.- അഭിമുഖത്തില്‍ സുധ പറഞ്ഞു.
ഇത്ര ചെറിയ പ്രായത്തില്‍ ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടെങ്കിലും വളരെ നല്ലരീതിയില്‍ അതിനെ കൈകാര്യം ചെയ്തു. ആളുകളുമായി സൗഹാര്‍ദപരമായാണ് പെരുമാറിയത്. കുട്ടികളോട് വളരെ അധികം സൗഹാര്‍ദപരമായിരുന്നു. പോകാന്‍ നേരത്ത് അവരുടെ അക്കൗണ്ടില്‍ കുറച്ചു പൈസയുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും മധുരം വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടു. റിയയോട് ഗുഡ് ബൈ പറയാന്‍ എല്ലാവരും എത്തി. ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ സഹതടവുകാര്‍ക്കൊപ്പം ഡാന്‍സ് കളിച്ചു. - സുധ കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ