രവീന്ദ്രനെ മാസ്റ്ററായി കാണുന്നില്ലെന്ന് തുറന്നു പറഞ്ഞ് പി ജയചന്ദ്രൻ. സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചതെന്നും ജയചന്ദ്രൻ പറഞ്ഞു. ദേവരാജൻ ഉൾപ്പടെയുള്ള സംഗീതസംവിധായകർക്കു ശേഷം ജോൺസനു മാത്രമാണ് മാസ്റ്ററാകാൻ അർഹതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ്, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. ഇവര്‍ ഓരോരുത്തര്‍ക്കും അവരുടേതായ സ്‌റ്റൈലുകളുണ്ടായിരുന്നു. ജി ദേവരാജന്‍ എന്റെ യഥാര്‍ത്ഥ മെന്ററും ഗുരുവുമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം മനോഹരവും വ്യത്യസ്തവുമാണ്. ഇന്ന് അത്തരത്തില്‍ കഴിവുള്ളവരെ നമുക്ക് കാണാനാവില്ല. എംഎസ് വിശ്വനാഥനാണ് എല്ലാവരേക്കാള്‍ മികച്ചത്. ഇവര്‍ക്കു ശേഷം മാസ്റ്റര്‍ എന്നു വിളിക്കാന്‍ അര്‍ഹനായത് ജോണ്‍സന്‍ മാത്രമാണ്. ജോണ്‍സണിന് ശേഷം മാസ്റ്റര്‍ എന്നു വിളിക്കാന്‍ അര്‍ഹതയുള്ള ആരുമില്ല.- ജയചന്ദ്രന്‍ പറഞ്ഞു.
രവീന്ദ്രന്‍ മാസ്റ്ററിനെക്കുറിച്ചുള്ള അഭിപ്രായം എന്തെന്ന ചോദ്യത്തിനാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മാസ്റ്റര്‍ കമ്പോസറായി ഞാന്‍ അദ്ദേഹത്തെ കാണുന്നില്ല. അദ്ദേഹത്തിന്റെ കോമ്പോസിഷനുകളെല്ലാം അനാവശ്യമായി സങ്കീര്‍ണമായിരുന്നു. എന്തിനാണ് സംഗീതത്തെ സങ്കീര്‍ണമാക്കുന്നത്. അദ്ദേഹം മികച്ച സംഗീതജ്ഞനാകുമായിരുന്നു പക്ഷേ പാതിയില്‍ വഴിമാറിപ്പോകുകയായിരുന്നു.- ജയചന്ദ്രന്‍ വ്യക്തമാക്കി.
ഇപ്പോഴത്തെ സംവിധായകരിൽ ബിജിബാലിന്റെയും എം ജയചന്ദ്രന്റെയും ഗാനങ്ങൾ നല്ലതാണ്. ഗോപി സുന്ദറിന് എന്താണ് ജനങ്ങൾക്കാവശ്യമുള്ളതെന്ന് മനസ്സിലാക്കി പാട്ടുകൾ ചിട്ടപ്പെടടുത്താൻ സാധിക്കുന്നുണ്ട്. മറ്റാരും എടുത്തു പറയാൻ അർഹരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കാലത്തെ പാട്ടുകളിൽ വരികളേക്കാൾ പ്രാധാന്യം സംഗീതത്തിനാണെന്നും, പുതിയ കാലത്തെ സംഗീത സംവിധായകർ ആ രീതിയോടിണങ്ങി പാട്ടുകൾ ചിട്ടപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യേശുദാസ് ഭരിച്ചിരുന്ന മലയാള സിനിമയെ സുവര്‍ണ കാലഘട്ടം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഹിമാലയം പോലെ അദ്ദേഹം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സഹ്യ പര്‍വതമായി തനിക്ക് നിലനില്‍ക്കാനായത് ഭാഗ്യമായി കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശുദാസിന്റെ പ്രസിദ്ധിയില്‍ മറ്റു ഗായകര്‍ക്ക് അവസരം നഷ്ടമായെന്നത് ആരോപണം മാത്രമാണ്. മലയാളം ഗാനശാഖ അദ്ദേഹത്തിനു ചുറ്റുമാണ് വളര്‍ന്നത്. എന്നാല്‍ ആരുടേയും അവസരം അദ്ദേഹം തട്ടിക്കളഞ്ഞില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു. താന്‍ യേശുദാസിന്റെ ആരാധകനാണെന്നും എന്നാല്‍ ഏറ്റവും മികച്ച ഗായകനായി കണക്കാക്കുന്നത് മുഹമ്മദ് റാഫിയെ ആണെന്നും വ്യക്തമാക്കി. സാഫി സാബ് ദൈവമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഗായികമാരില്‍ പി സുശീലയാണ് മികച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ