വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ പത്തൊൻപതാം നൂറ്റാണ്ട് മികച്ച അഭിപ്രായമാണ് നേടിയത്. സിജു വിൽസൺ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് സിജു ചെയ്തത്. ഈ കഥാപാത്രമാകാൻ സിജു നടത്തിയ കഠിനാധ്വാനത്തെക്കുറിച്ച് സംവിധായകൻ വിനയൻ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വേലായുധ പണിക്കാരാവാൻ സിജു നടത്തിയ യാത്ര ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിനയൻ.
മൂന്നു മാസത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് സിജു കഥാപാത്രമായി മാറിയത്. ഇതിനായി കളരി, കുതിരയോട്ടം ഉൾപ്പടെയുള്ള പലതും പരിശീലിക്കേണ്ടതായി വന്നു. വിനയന്റെ ഫേയ്സ്ബുക്കിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ ഒരു പുതിയ ആക്ഷൻ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളിൽ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവർ നടത്താൻ. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്.- എന്ന കുറിപ്പിലൂടെയാണ് വിഡിയോ പങ്കുവച്ചത്.
ഏറ്റവും കഠിനമായ രംഗങ്ങളെക്കുറിച്ചാണ് സിജുവിനോട് പറഞ്ഞത്. ഒരു സൂപ്പർ സ്റ്റാറിന് പോലും വർഷങ്ങളായുള്ള പരിചയം മൂലം മാത്രമേ ചെയ്യാൻ പറ്റുന്ന തരത്തിലുള്ളതായിരുന്നു രംഗങ്ങളെല്ലാം. ഇത് കേൾക്കുമ്പോൾ ടെൻഷനോടെ രണ്ടു സിനിമയ്ക്കു ശേഷം ചെയ്യാം എന്ന് സിജു പറയും എന്നാണ് കരുതിയത്. എന്നാൽ സിജുവിന്റെ കണ്ണിൽ എക്സൈറ്റ്മെന്റ് കണ്ടു. സിജു പറഞ്ഞത്, 'സർ ഈ കഥാപാത്രം എനിക്ക് തരികയാണെങ്കിൽ ചലഞ്ചായി എറ്റെടുത്ത് ഞാൻ ചെയ്യും' എന്നാണ്.- വിനയൻ വിഡിയോയിൽ പറയുന്നു.
സിജുവിന് പരിശീലനം നൽകിയ ട്രെയിനർമാരുടെ വാക്കുകളിലൂടെയാണ് വിഡിയോ പോകുന്നത്. വേലായുധ പണിക്കരാവാൻ സിജു എത്രത്തോളം കഷ്ടപ്പെട്ടെന്ന് ഇതിൽ നിന്നു മനസിലാകും. ആദ്യം കളരി അഭ്യസിക്കാനാണ് സിജു പോകുന്നത്. മുട്ടു മടക്കി നിലത്തിരിക്കാൻ സിജുവിന് ബുദ്ധിമുട്ടായിരുന്നു എന്നാണ് പരിശീലകന്റെ വാക്കുകൾ. അതിൽ നിന്നാണ് കഠിനാധ്വാനത്തിലൂടെ മേയ്വഴക്കമുള്ള പോരാളിയായി താരം മാറിയത്. ദിവസം ഏഴു മണിക്കൂറോളം ജിമ്മിൽ ചെലവഴിക്കുമായിരുന്നു. അതിനുശേഷമാണ് കുതിരയോട്ടം പരിശീലിച്ചത്. മൂന്നു മാസത്തെ കഠിന പരിശീലനത്തിനു ശേഷം സിജു വന്ന് ഷർട്ട് ഊരി കാണിച്ചപ്പോൾ താൻ ഒരു പോരാളിയെ ആണ് കണ്ടതെന്നാണ് വിനയൻ പറഞ്ഞത്. വേലായുധ പണിക്കരെ തനിക്കു തന്നതിനു നന്ദി പറഞ്ഞുകൊണ്ട് സിജു വിഡിയോയ്ക്ക് കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ