മുംബൈ; ബോളിവുഡ് നിർമാതാവും സംവിധായകയുമായ ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറണ്ട്. ‘എക്സ്എക്സ്എക്സ് എന്ന വെബ് സിരീ സിലൂടെ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്‌തുവെന്ന കുറ്റത്തിനാണ് നടപടി. ഏക്ത കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ ബിഹാറിലെ ബെഗുസാരായി കോടതി ബുധനാഴ്ചയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
മുൻ സൈനികനും ബെഗുസരായി സ്വദേശിയുമായ ശംഭുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി വികാസ് കുമാറിന്റെ നടപടി. എക്സ്എക്സ്എക്സ് വെബ് സീരീസിന്റെ രണ്ടാം സീസണിൽ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. 2020ലാണ് ശംഭുകുമാർ പരാതി നൽകിയത്.
ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ എഎൽടി ബാലാജിയിലാണ് സീരീസ് സംപ്രേഷണം ചെയ്തത്. ഏക്തയുടെ അമ്മയ്ക്കും ബാലാജി ടെലിഫിലിംസിൽ ബന്ധമുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി ഇരുവർക്കും സമൻസ് അയച്ചിരുന്നു. സീരീസിലെ ചില രംഗങ്ങൾ നീക്കം ചെയ്തെന്ന് ഇരുവരും കോടതിയെ അറിയിച്ചു. എന്നാൽ കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു എന്ന് ശംഭുകുമാറിന്റെ അഭിഭാഷകനായ ഹൃഷികേശ് പതക് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ