മുംബൈ; നടിയും എംപിയുമായ ഹേമമാലിനിയുടെ പരിഹാസത്തിൽ മറുപടിയുമായി രാഖി സാവന്ത്. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നാണ് രാഖി പറഞ്ഞത്. നടി കങ്കണ റണാവത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ഹേമമാലിനി രാഖി സാവന്തിന്റെ പേര് വലിച്ചിഴച്ചത്. രാഖി സാവന്തിനുവരെ എംപിയാകാവുന്ന അവസ്ഥയാണ് നാട്ടിലെന്നാണ് ഹേമമാലിനി പറഞ്ഞത്. ഇതിനു മറുപടിയുമായാണ് താരം രംഗത്തെത്തിയത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രാഖി വ്യക്തമാക്കിയത്. '2024ല്‍ ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നത് രഹസ്യമാക്കി വച്ചിരുന്നതാണ്. മോദിജീയോ അമിത്ഷാജിയോ ആണ് അത് പ്രഖ്യാപിക്കേണ്ടിയിരുന്നു. പക്ഷേ എന്റെ ഭാഗ്യത്തിന് എന്റെ ഹൃദയത്തിന്റെ സ്വപ്‌ന സുന്ദരിയും സ്വീറ്റ്ഹാര്‍ട്ടുമായ ഹേമമാലിനി ജി ഞാന്‍ മത്സരിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.'- രാഖി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ താന്‍ അടുത്ത സ്മൃതി ഇറാനിയാകുമെന്നും രാഖി പറയുന്നുണ്ട്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത മറ്റൊരു വിഡിയോയിലൂടെയും രാഖി പ്രതികരിച്ചു. ചായയുണ്ടാക്കി മോദി സാറിന് പ്രധാനമന്ത്രിയാകാമെങ്കില്‍ ബോളിവുഡ് നടിയായ എനിക്ക് എന്തുകൊണ്ട് മുഖ്യമന്ത്രിയായിക്കൂട എന്നാണ് രാഖി പറഞ്ഞത്. രാജ്യത്തെ സേവിക്കാനാണ് താന്‍ ജനിച്ചതെന്നും രാഖി വ്യക്തമാക്കുന്നു. എല്ലാവരുടേയും പിന്തുണ വേണമെന്നും താന്‍ ആര്‍ക്കെതിരായാണ് മത്സരിക്കുക എന്നത് സര്‍പ്രൈസായിരിക്കുമെന്നും രാഖി പറഞ്ഞു.
2014-ൽ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്ന് സ്വന്തം രാഷ്ട്രീയ പാർട്ടിയായ അപ്നാ ദളിന്റെ സ്ഥാനാർഥിയായി അവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് അവർ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അതാവ്‌ലെ) വിഭാഗത്തിൽ ചേർന്നു.
മഥുരയിൽ കങ്കണ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനാണ് ഹേമമാലിനി പരിഹാസ മറുപടി നൽകിയത്. രാഖി സാവന്തിനുവരെ എം.പി.യാകാവുന്ന അവസ്ഥയാണ് നാട്ടിലെന്നാണ് മഥുര മണ്ഡലത്തിലെ ഹേമമാലിനി പറഞ്ഞത്. 2014 മുതൽ മഥുരയിൽനിന്നുള്ള ബിജെപി എം.പി.യാണ് ഹേമമാലിനി. കങ്കണ മത്സരിക്കുമെന്ന വാർത്ത ഹേമമാലിനിയെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണവർ കങ്കണയെ രാഖി സാവന്തുമായി താരതമ്യപ്പെടുത്താൻ കാരണം. കങ്കണ റണാവത്ത് തന്റെ കുടുംബത്തോടൊപ്പം മഥുര വൃന്ദാവനിലെ അമ്പലം സന്ദർശിക്കുകയും പ്രാർഥനകൾ നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് അവർ മഥുര മണ്ഡലത്തിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates