സിനിമയ്ക്കായി ലോൺ തരാത്ത റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമ കാണാൻ അവകാശമില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമ നിർമിക്കാൻ ലോൺ നൽകാതിരുന്നതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. സിനിമയെ കൊല്ലുന്ന ഈ ഗുരുതരമായ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അൽഫോൺസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
'സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് ലോൺ നൽകാത്തതിനാൽ... എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും ജീവനക്കാരോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിയോ മന്ത്രിയോ ആരുമായിക്കോട്ടെ നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല. പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാൽ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു'- അൽഫോൺസ് പുത്രൻ കുറിച്ചു.
താൻ ലോൺ ചോദിച്ച് പോയപ്പോൾ തന്റെ സിനിമ റിലീസ് ചെയ്യുമെന്ന് എന്താണ് ഉറപ്പ് എന്നാണ് ഒരാൾ ചോദിച്ചത്. റിലീസ് ചെയ്യാത്ത സിനിമയേക്കാൾ റിലീസ് ചെയ്യുന്ന സിനിമയിലാണ് താൻ വിശ്വസിക്കുന്നത് എന്നാണ് അയാളോട് പറഞ്ഞതെന്നും അൽഫോൺസ് വ്യക്തമാക്കുന്നുണ്ട്. സിനിമയ്ക്ക് ലോൺ തരാതെ വിനോദ നികുതി ഈടാക്കുന്നതിനെതിരെയും അൽഫോൺസ് രംഗത്തെത്തി. നേരം, പ്രേമം, ഗോൾഡ് എന്നീ സിനിമകളിൽ നിന്ന് ലഭിച്ച വിനോദ നികുതി തിരിച്ചുതരണം. എല്ലാ സിനിമകളും ആവശ്യത്തിൽ കൂടുതൽ പൈസയുണ്ടാക്കി. എനിക്ക് കഴിക്കാൻ തരാതെ എന്റെ സൃഷ്ടികൊണ്ട് നിങ്ങൾ കഴിക്കുന്നതിൽ എനിക്ക് പ്രശ്നമുണ്ട്.- കമന്റിൽ അൽഫോൺസ് കുറിച്ചു.
പോസ്റ്റിന് താഴെ നിരവധി പേരാണ് സിനിമ നിർമാണത്തിന് ലോൺതരാത്തതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഏപ്രിൽ ഫൂൾ പോസ്റ്റ് അല്ലല്ലോ എന്നും ചോദിക്കുന്നവരുണ്ട്, പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഗോൾഡ് ആയിരുന്നു അൽഫോൺസ് പുത്രന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates