മോഹൻലാൽ ആരാധകർ ആവേശമാക്കുകയാണ് ജയിലറിലെ മാത്യുവിനെ. വൻ മാസ്സായാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ താരത്തിന് കിട്ടിയ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. മാത്യുവിനെ നായകനാക്കി മറ്റൊരു ചിത്രം ഒരുക്കണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഈ കഥാപാത്രത്തിനായി നെൽസൺ മുഴുവൻ കഥ തയാറാക്കിയിരുന്നു എന്നാണ് ജയിലറിന്റെ ഛായാഗ്രാഹകനായ വിജയ് കാർത്തിക് കണ്ണൻ പറയുന്നത്.
മാത്യുവിനെക്കുറിച്ച് നെല്‍സണ്‍ പറഞ്ഞ ഐഡിയ നല്ലതായിരുന്നു. മോഹന്‍ലാല്‍ സാറിന്‍റെ കഥാപാത്രം ലെതറിലുള്ള ഒരു ഏപ്രണ്‍ ധരിച്ചിരുന്നു. അതിലേക്കാണ് രക്തം തെറിക്കുന്നത്. നെല്‍സണ്‍ എല്ലാത്തിനും ഒരു ബാക്ക്സ്റ്റോറി വച്ചിട്ടുണ്ടായിരുന്നു. അത് സൂപ്പര്‍ ആണ്. അത് വച്ച് തന്നെ സ്പിന്‍ ഓഫുകള്‍ എടുക്കാന്‍ പറ്റും. ജയിലറില്‍ ലാല്‍ സാര്‍ ബോംബെയില്‍ ഒരു ഡോണ്‍ ആണ്. സമൂഹത്തെ കാണിക്കുന്നതിനായി അദ്ദേഹം ഒരു ലെതര്‍ കയറ്റുമതി കമ്പനി നടത്തുന്നുണ്ട്. ഡോണ്‍ എന്ന നിലയ്ക്കുള്ള മറ്റ് ബിസിനസുകളൊക്കെ പിന്നണിയിലാണ് നടത്തുന്നത്. അവസാനം രജനി സാറിനെ കൊണ്ടുപോയി തോക്ക് കൊടുക്കുന്ന സമയത്ത് ആ സ്ഥലത്ത് നിറയെ ലെതര്‍ സംഗതികള്‍ കാണാം. ആ സ്ഥലം തുറന്നാല്‍ ഒരു രഹസ്യ വഴി ഉള്ളതായി കാണാം. അവിടെയാണ് തോക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്.- വിജയ് കാർത്തിക് പറഞ്ഞു.
മാത്യുവിന്‍റെ കഥ മുഴുവന്‍ നെല്‍സണ്‍ പറഞ്ഞിരുന്നു. സൗത്ത് മുംബൈയിലും മറ്റും 1950കളില്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടം പോലെ ഒരിടത്താണ് മാത്യു പ്രവർത്തിക്കുന്നത്. ലാല്‍ സാര്‍ നടന്നുവരുമ്പോള്‍ കുറച്ചുപേര്‍ എണീറ്റ് നില്‍ക്കുന്നില്ലേ. അവരൊക്കെ അദ്ദേഹത്തിന്‍റെ ബാക്കെന്‍ഡ് ഓഫീസ് സ്റ്റാഫ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലിന്റെ ഇൻട്രോ വ്യത്യസ്തമാക്കാനാണ് ഒരു മുറിക്കുള്ളിൽ രംഗം ചിത്രീകരിച്ചതെന്നും വിജയ് കാർത്തിക് പറഞ്ഞു. ഇന്‍ട്രോ സീന്‍ ഹൈദരാബാദിലാണ് എടുത്തത്. ആ സീന്‍ ഒരു മുറിയില്‍ ചിത്രീകരിച്ചാലോ എന്ന് നെല്‍സണാണ് ചോദിച്ചത്. സാധാരണ ഗാരേജുകളിലൊക്കെയാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുക. ഒരു മുറിയില്‍ ചിത്രീകരിച്ചാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിരിക്കുമല്ലോ എന്ന് പറഞ്ഞു. ആ മുറിയെ ഇരുണ്ടതാക്കി. മുറിയുടെ സീലിംഗ് തുറന്ന് അവിടെ ഒരു ലൈറ്റ് വച്ചു. കളര്‍ പെയിന്‍റ് അടിച്ച് ഒരു പാലറ്റ് സൃഷ്ടിച്ചതിന് ശേഷമാണ് ആ രംഗം ചിത്രീകരിച്ചത്.- വിജയ് കാർത്തിക് കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ