'തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശൂർ ഭാഷ ബോർ'; രഞ്ജിത്തിനെതിരെ വിമർശനം, മറുപടിയുമായി അനന്തപത്മനാഭൻ

'ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്'
രഞ്ജിത്ത്/ എക്സ്പ്രസ് ചിത്രം,തൂവാനത്തുമ്പികൾ പോസ്റ്റർ
രഞ്ജിത്ത്/ എക്സ്പ്രസ് ചിത്രം,തൂവാനത്തുമ്പികൾ പോസ്റ്റർ

ത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശൂർ ഭാഷയെ വിമർശിച്ചുകൊണ്ടുള്ള രഞ്ജിത്തിന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോൾ‌ ഇതിൽ പ്രതികരണവുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ രം​ഗത്തെത്തിയിരിക്കുകയാണ്. സിനിമയെ അല്ല രഞ്ജിത്ത് വിമർശിച്ചത് എന്നാണ് അനന്തപത്മനാഭൻ കുറിച്ചത്. സ്ലാം​ഗിൽ അച്ഛൻ കടുംപിടിത്തം പിടിക്കാതിരുന്നതാണെന്നും അദ്ദേഹം പറഞ്ഞത് ശരിയാണെന്നുമാണ് അദ്ദേഹം പറയുന്നത്. 

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റ എക്സ്പ്രസ് ഡയലോ​ഗ്സിലായിരുന്നു ചിത്രത്തിലെ മോഹൻലാലി‍ന്റെ തൃശൂർ ഭാഷയെ വിമർശിച്ചുകൊണ്ട് രഞ്ജിത്ത് രം​ഗത്തെത്തിയത്. എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളിൽ മോഹൻലാൽ തൃശൂർ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതിൽ ഭാഷ അനുകരിക്കുകയാണ് ചെയ്‌തത്. പപ്പേട്ടനോ മോഹൻലാലോ അത് നന്നാക്കാൻ ശ്രമിച്ചില്ല. എന്നാൽ അദ്ദേഹം നല്ലൊരു നടനാണ്.- എന്നാണ് രഞ്ജിത്ത് പറഞ്ഞത്. 

അനന്തപത്മനാഭന്റെ കുറിപ്പ്

"നമ്മളൊക്കെ ഇഷ്ടപ്പെടുന്ന 'തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണ് " എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്.  And maybe he's right. 
ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു.  പറഞ്ഞത് പോലെ " പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത് " തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് "അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ " ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും , സുലൈമാനും, ഒക്കെ പറയുന്ന compromise ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന 'അരപ്പട്ട' പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല. "അരപ്പട്ട " ക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.
" തൂവാനത്തുമ്പികൾ " വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് dilute ചെയ്തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി , തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ " ഇങ്ങനൊന്നുമല്ല പറയ്യാ " എന്ന് പറഞ്ഞപ്പോൾ , "നിങ്ങളതിൽ ഇടപെടണ്ടാ " എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് - 
2012 ലെ പത്മരാജൻ പുരസ്ക്കാരം "ഇന്ത്യൻ റുപ്പീ "ക്ക് സ്വീകരിച്ചു കൊണ്ട് രൺജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്. " പുതിയ തലമുറ,the so called new generation, ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ ""  കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസ്സിലുണ്ട്.
That's on record.  I know where He has placed Achan and the Respect he is having.
ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com