ഹൈദരാബാദ്: ബിഗ് ബോസ് തെലുങ്ക് സീസണ്‍ 7ന്റെ വിജയി പല്ലവി പ്രശാന്ത് അറസ്റ്റില്‍. സഹമത്സരാര്‍ത്ഥിയും ഷോയിലെ രണ്ടാം സ്ഥാനക്കാരനുമായ അമര്‍ദീപ് ചൗധര്യയുടെ കാര്‍ തല്ലിത്തകര്‍ത്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് സംഭവമുണ്ടായത്. ബിഗ് ബോസ് വിജയിയായി പല്ലവി പ്രശാന്തിനെ തെരഞ്ഞെടുത്തതിനു പിന്നാലെ അദ്ദേഹത്തിന്റെ ഫാന്‍സ് അമര്‍ദീപിന്റെ വാഹനത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രശാന്തിനെ പ്രധാന പ്രതിയാക്കിയാണ് കേസെടുത്തത്. സഹോദരന്‍ മനോഹറാണ് രണ്ടാം പ്രതി. സിസിടിവി ദൃശ്യങ്ങളിലൂടെ ബാക്കിയുള്ള അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പല്ലവി പ്രശാന്തിനെ 14 ദിവസത്തെ കസ്റ്റഡിയിൽവിട്ടു.
ഡിസംബര്‍ 17നാണ് ബിഗ് ബോസ് തെലുങ്ക് സീസണ്‍ 7ന്റെ ഫിനാലെ നടന്നത്. ബിഗ് ബോസ് വിജയിയായതോടെ പ്രശാന്തിന് 35 ലക്ഷം കാഷ് അവാര്‍ഡും ലഭിച്ചു. ഫിനാലെ ആഘോഷത്തിനു ശേഷം ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ അപ്രതീക്ഷിതമായി ആള് കൂടുകയായിരുന്നു. നടിയും ഭാര്യയുമായ തേജസ്വിനിക്കും അമ്മയ്ക്കുമൊപ്പം കാറില്‍ പുറത്തേക്ക് പോകുന്നതിനിടെ അമര്‍ദീപ് ചൗധരിയെ പല്ലവി പ്രശാന്തിന്റെ ആരാധകര്‍ വളഞ്ഞു. ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ല് തകരുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ