

കൊച്ചി: യേശുദാസുമായുള്ള പ്രശ്‌നത്തിന് ശേഷം തന്നെ ആരും സിനിമയിലേക്ക് വിളിച്ചിട്ടില്ലെന്ന് സംഗീത സംവിധായകൻ ജെറി അമൽദേവ്. മാമാട്ടിക്കുട്ടിയമ്മ കഴിഞ്ഞ് 20 വർഷങ്ങൾക്ക് ശേഷം ആക്ഷൻ ഹീറോ ബിജുവിലാണ് താൻ ഒരു ഗാനത്തിന് സംഗീതം ഒരുക്കുന്നതെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ പറഞ്ഞു.
'ഗോൾഡൻ വോയ്സ് ഉള്ള മികച്ച ഒരു ഗായകനാണ് യേശുദാസ്. അദ്ദേഹത്തോട് നേരിൽ സംസാരിക്കുമ്പോൾ ഉള്ളതിനെക്കാൾ അദ്ദേഹത്തിന്റെ ശബ്ദം മൈക്കിലൂടെ പുറത്തു വരുമ്പോൾ നല്ല ക്വാളിറ്റിയാണ്. അന്നത്തെ കാലത്ത് പുതിയൊരു ശബ്ദം പരീക്ഷിക്കാൻ സാധിക്കില്ലായിരുന്നു. യേശുദാസ് അല്ലാതെ മറ്റൊരു ഗായകനെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു. അപ്പോൾ ആ രീതിക്ക് നമ്മളും കൂടെ പോവുക എന്നേ ഉണ്ടായിരുന്നുള്ളു'- ജെറി അമൽദേവ് പറഞ്ഞു.
'മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന സിനിമ റിലീസ് ആയ സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ പഴയ സിനിമഗാനങ്ങളിൽ ഉണ്ടായിരുന്ന 'വീര രസം' (രാജക്കന്മാരുടെ കഥ പറഞ്ഞിരുന്ന സിനിമകൾ) മാറി
സിനിമകൾ സാധാരണക്കാരുടെ കഥ പറഞ്ഞു തുടങ്ങിയപ്പോൾ പാട്ടുകളിൽ കൂടുതൽ റൊമാന്റിക് സമീപനമാണ് കാണുന്നത്. റൊമാന്റിക്കായി പാടുമ്പോൾ അതിൽ ഒരു സ്‌ത്രൈണത ഉണ്ടാവില്ലെ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. തീർച്ചയായും ഉണ്ടായിരിക്കുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയെങ്കിൽ മന്നാഡേ, യേശുദാസ് തുടങ്ങിയവരുടെ ശബ്ദം സ്‌ത്രൈണണത ഉള്ളതാണോ എന്നായി അടുത്ത ചോദ്യം.
അവരുടെ ശബദ്ത്തിന് നേരിയ സ്‌ത്രൈണമായ ഗുണങ്ങൾ ഉണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ ഞാൻ പറഞ്ഞതിനെ തെറ്റിദ്ധരിച്ച് മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയിൽ പാടാൻ വിളിച്ചപ്പോൾ യേശുദാസ് പാടില്ലെന്ന് പറഞ്ഞു. ജെറി പറഞ്ഞു തനിക്ക് സ്ത്രീകളുടെ ശബ്ദമാണെന്ന്. അതുകൊണ്ട് പാടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഞാൻ മാപ്പ് എഴുതി നൽകാമെങ്കിൽ പാടാം എന്ന് അദ്ദേഹം സമ്മതിച്ചു. ആ പ്രശ്‌നം അന്ന് അവസാനിച്ചതാണ്. എന്നാൽ ആളുകൾ അത് തലയിൽ കൊണ്ട് നടന്നു. ഞാനും യേശുദാസും തമ്മിൽ പ്രശ്‌നമുണ്ടെന്ന് ആയി. പിന്നീട് നീണ്ട 20 വർഷങ്ങൾക്ക് ശേഷം ആക്ഷൻ ഹീറോ ബിജുവിലാണ് ഞാൻ ഒരു പാട്ട് ചെയ്യുന്നത്. അതുവരെ എന്നെ ആരും സിനിമയിലേക്ക് വിളിച്ചില്ല എന്നതാണ് സത്യം. യേശുദാസുമായുള്ള പ്രശ്‌നത്തിന് ശേഷം നിർമാതാക്കൾ ചിന്തിച്ചിട്ടുണ്ടാവും ഞാനുമായി അകന്നു നിൽക്കുന്നതാണ് സുരക്ഷിതമെന്ന്'- അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ ആക്ഷൻ ഹീറോ ബിജുവിൽ തനിക്ക് വേണ്ടി പാടിയത് യേശുദാസ് ആണെന്നും അദ്ദേഹം പറഞ്ഞു (പൂക്കൾ പനിനീർ പൂക്കൾ).
'ഓരോ കാലഘട്ടത്തിലും ഓരോ തരം മ്യൂസിക് ആണ്. പോപ്പുലർ മ്യൂസിക് എന്നത് എപ്പോഴും ചെറുപ്പമായിരിക്കും. എന്റെ പാട്ടുകൾ റീക്രിയേറ്റ് ചെയ്‌തത് കുറച്ചൊക്കെ കേട്ടിട്ടുണ്ട്. 'ആയിരം കണ്ണുമായ്' എന്ന ഗാനം ഞാൻ സംഗീതം ചെയ്‌തത് ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തിയാണ്. എന്നാൽ അക്കാര്യങ്ങൾ മനസിലാക്കാതെയാണ് പുതുതലമുറ ആ ഗാനം റീക്രിയേറ്റ് ചെയ്യുന്നത്. ഇന്നത്തെ പാട്ടുകൾ മോശം ആണെന്നല്ല അതിനർഥം എന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates