

തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും നടിയുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷ പ്രതികരണവുമായി അഹാന കൃഷ്ണ. ബിജെപി നേതാവായ കൃഷ്ണകുമാറിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെ വിമർശിച്ചായിരുന്നു പ്രാപ്തിയുടെ പരാമർശം. തുടർന്നാണ് വിമർശനവുമായി അഹാന രംഗത്തെത്തിയത്. രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരിൽ അയാളുടെ കുടുംബത്തെ വലിച്ചിഴക്കുന്നത് മൂന്നാം കിട പ്രവൃത്തിയാണ് എന്നാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റാറ്റസായി കുറിച്ചത്.
ജാൻ–എ–മൻ എന്ന സിനിമയിൽ അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് പ്രാപ്തി എലിസബത്ത്. രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെ പരിഹസിച്ചുകൊണ്ടുള്ള പ്രാപ്തിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് അഹാനയ്ക്കും കുടുംബത്തിനുമെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രാപ്തി പങ്കുവച്ചത്. അഹാനയുടെ രണ്ട് സഹോദരിമാർ ഇസ്രായേൽ അനുകൂല നിലപാടിനെ പിന്തുണച്ചവരാണെന്ന് അവർ ആരോപിക്കുകയായിരുന്നു. പിന്നാലെയാണ് അഹാന കുറിപ്പ് പങ്കുവച്ചത്.
അഹാനയുടെ കുറിപ്പ്
മറ്റൊരാളുമായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അതിലേക്ക് അവരുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നത് തീർത്തും അരോചകവും വെറും മൂന്നാംകിട പ്രവൃത്തിയുമാണ്. അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്ത നിങ്ങളുടെ പ്രവൃത്തി ആലോചിക്കുമ്പോൾ നിങ്ങളെ ഒരു സമയത്ത് ഞാൻ പിന്തുണച്ചിരുന്നല്ലോയെന്ന ചോദ്യമാണ് മനസ്സിൽ വരുന്നത്. ഇനി ഞാൻ എന്റെ കാര്യം പറയാം. ഇക്കാര്യത്തിൽ ഞാൻ എവിടെയെങ്കിലും പ്രതികരിച്ചിരുന്നോ? ഒരിക്കലുമില്ല, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ എന്റെ ഫോട്ടോ പങ്കിട്ടത്? വസ്തുത മനസ്സിലാക്കാൻ ഒരു രണ്ട് മിനിറ്റെങ്കിലും നിങ്ങൾ എന്തുകൊണ്ടാണ് ചെലവിടാതിരുന്നത്? എന്താണ് നിങ്ങളുടെ ലക്ഷ്യം? ലോകം നന്നാക്കലോ? അതോ ആരെയെങ്കിലും അപകീർത്തിപ്പെടുത്തലോ? അതോ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണോ? ഒരിക്കൽ നിങ്ങളുടെ അഭ്യുദയകാംക്ഷിയായിരുന്നു. അത് നിങ്ങൾക്കും അറിയുന്ന കാര്യമാണ്. എന്നാൽ ഇത്തരത്തിൽ നിങ്ങൾ തരംതാഴുന്നത് ഹൃദയഭേതകമാണ്. ഫെമിനിസം, തുല്യത, മനുഷ്യത്വം എന്നിവയെപ്പറ്റി ഒരുപാട് പറയുന്ന നിങ്ങൾ ഇങ്ങനെ ചെയ്തത് നിങ്ങളിലെ കൗടില്യം ഒന്നുകൊണ്ടു മാത്രമാണ്. എന്റെ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ദിവസേന മുഖമില്ലാത്ത നിരവധി വിഡ്ഢികൾ എന്റെ അമ്മയുടെയും അനുജത്തിമാരുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വെറുപ്പ് തുപ്പുന്നുണ്ട്. ഞങ്ങൾ വ്യത്യസ്തർ ആണെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ ഞങ്ങൾക്ക് ഉണ്ടെന്നും മനസ്സിലാക്കാനുള്ള അടിസ്ഥാനം പോലും അവർക്കില്ല. കുറഞ്ഞപക്ഷം അവർക്ക് മുഖമില്ലെന്നെങ്കിലും വയ്ക്കാം. പക്ഷേ നിങ്ങളുടെ കാര്യമോ? നിങ്ങൾ അതിനെക്കാൾ കഷ്ടമാണ്. ലജ്ജ തോന്നുന്നു. കൃത്യമായ സാമൂഹിക പ്രതിബദ്ധതയുള്ള നിങ്ങളെ ഞാൻ ഇന്ന് അതിനപ്പുറത്തേക്ക് നോക്കാൻ ശ്രമിച്ചാൽ, അത് തെറ്റായിപോകും. വീണ്ടും പറയുന്നു, നാണക്കേട്. നിങ്ങൾ കളിയാക്കാറുള്ള മനുഷ്യരെപ്പോലെ തന്നെ നിങ്ങളും പ്രവർത്തിക്കുന്നതിൽ ലജ്ജിക്കൂ. ഷെയിം ഓൺ യു പ്രാപ്തി എലിസബത്ത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates