'അവരുണ്ടായതുകൊണ്ടാണ് കേസ് ഇങ്ങനെയായത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ നടിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേനെ'

ഡബ്ല്യൂസിസി ഒരു ക്ലബ്ബു പോലെയാണ്. അതില്ലെന്നുകരുതി സ്ത്രീകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു
ഇന്ദ്രന്‍സ്/ ചിത്രം; വിൻസെന്റ് പുളിക്കൽ
ഇന്ദ്രന്‍സ്/ ചിത്രം; വിൻസെന്റ് പുളിക്കൽ

ബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നു എന്ന് നടന്‍ ഇന്ദ്രന്‍സ്. നാട്ടിലെ നിയമം ശക്തമായതുകൊണ്ടാണ് കേസ് ഇങ്ങനെയായതെന്നും അല്ലാതെ ഡബ്ല്യൂസിസി ഉണ്ടായതുകൊണ്ടെല്ലെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ അദ്ദേഹം പറഞ്ഞു. ഡബ്ല്യൂസിസി ഒരു ക്ലബ്ബു പോലെയാണ്. അതില്ലെന്നുകരുതി സ്ത്രീകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

സമത്വത്തിനുവേണ്ടി വാദിക്കുന്നതു തന്നെ സ്ത്രീയുടെ മഹത്വത്തെ താഴേക്കു വലിക്കുന്നതു പോലെയാണ്. പുരുഷനേക്കാള്‍ മുകളിലാണ് സ്ത്രീയുടെ മഹത്വം. അത് തിരിച്ചറിയാന്‍ പറ്റാത്തവരാണ് ഞങ്ങള്‍ക്ക് ഒപ്പമെത്തണം എന്നു പറയുന്നത്. ഒപ്പം അല്ല ഒരിക്കലും അവര്‍ മുകളില്‍ തന്നെയാണ്. അങ്ങനെ അല്ലേ നില്‍ക്കേണ്ടത്. സിനിമ എന്നത് കമ്പനി ജോലി പോലെയല്ല. സ്ഥിരം സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമാണ് അവകാശങ്ങള്‍ ചോദിക്കാന്‍ സാധിക്കൂ. ഒരു പ്രൊഡ്യൂസര്‍ എവിടെനിന്നോ വരുന്നു. പത്തുമുപ്പത് ദിവസം കൊണ്ട് സിനിമ ചെയ്യുന്നു. ഇതില്‍ എന്ത് അവകാശം ചോദിക്കാനാണ്. അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തിട്ടു പോകില്ലേ. നമുക്ക് വേണമെങ്കില്‍ ചേരാം വേണ്ടെങ്കില്‍ ചേരണ്ട. 

മോശമില്ലാതെ നമ്മുടെ നാട്ടില്‍ നിയമങ്ങളെല്ലാം നടക്കും. എത്ര മറച്ചുവെച്ചാലും അതു നടക്കും.അതിനുവേണ്ടി പ്രത്യേക സംഘടന ഇല്ലെങ്കിലും അത് അങ്ങനെ തന്നെയാണ്. ചിലപ്പോള്‍ കുറച്ചുകൂടി ശക്തമായി വാദിക്കാന്‍ ആളുണ്ടായിരുന്നേനെ. ചേര്‍ന്നാല്‍ നമ്മള്‍ അതില്‍ പെട്ടുപോകുമോ എന്നു കരുതി മാറിനില്‍ക്കുന്നവരുണ്ട്. ലോകത്ത് ഒരു നിയമവും നീതിയുമൊക്കെയുണ്ടല്ലോ. അത് അങ്ങനെ തന്നെ പോകും. കുറച്ചുപേരുടെ കൂട്ടായ്മയാണല്ലോ. ഒരു ക്ലബ്ബു പോലെയൊക്കെ നില്‍ക്കാം. തെറ്റല്ല, ഓരോരുത്തരുടെ ഇഷ്ടം. അതില്ല എന്നു കരുതി സ്ത്രീകളുടെ ഒന്നും കുറഞ്ഞുപോകുന്നില്ല. ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കിലും ഇങ്ങനെ തന്നെയായിരിക്കും നടക്കുക. അവരുണ്ടായതുകൊണ്ടാണ് നടിയെ ആക്രമിച്ച കേസ് ഇങ്ങനെയായത് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.- ഇന്ദ്രന്‍സ് പറഞ്ഞു. 

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പടെ ഡബ്ല്യൂസിസി ഇടപെട്ടതുകൊണ്ടാണ് നടപടിയുണ്ടായത് എന്ന് അവര്‍ പറയുന്നതാണ്. ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ ഒന്നും നടക്കില്ലായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അമ്മ സംഘടനയ്ക്ക് മുകളില്‍ വളര്‍ന്നുനിന്ന് പ്രസംഗിച്ചിട്ട് സംഘടനയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ. അത് നടത്തിക്കൊണ്ട് പോകുന്നവര്‍ക്കെല്ലാം ബുദ്ധിമുട്ടേയുള്ളൂ. എല്ലാവരും കയ്യില്‍ നിന്ന് ചെലവ് ചെയ്തും സമയം കളഞ്ഞുമാണ് നില്‍ക്കുന്നത്. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എന്തെങ്കിലും സമിതി രൂപീകരിക്കും. അതുകൊണ്ടൊന്നും തീരുന്നില്ല. ഓരോ സംഘടനകള്‍ പറയാന്‍ എന്തെങ്കിലും ചെയ്യുന്നതാണ് ഇതൊക്കെ. ഓരോരുത്തര്‍ക്കും സംഭവിക്കുന്നത് ഓരോ വ്യക്തിയും തീരുമാനിക്കുന്നതോ അവരുടെ പ്രവര്‍ത്തിയുടെ ഫലം തന്നെയോ ആണ്. ചെറിയ പരാതി പോലും ഇന്ന് വലുതാകും. കാമറയുടെ മുന്നിലൊക്കെ സംസാരിക്കാന്‍ കഴിവുണ്ടെങ്കില്‍ വിഷയം ഒന്നുകൂടി വലുതാകും.- ഇന്ദ്രന്‍സ് പറയുന്നു.

ആരും ചോദിക്കാനും പറയാനും ഇല്ലാത്തതുകൊണ്ടാണ് സിനിമയില്‍ ഡബ്ല്യൂസിസി രൂപീകരിക്കപ്പെട്ടത് എന്നതിനോട് ഇന്ദ്രന്‍സിന് വിയോജിപ്പുണ്ട്. അമ്മയും മാക്ടയും പോലുള്ള കൂട്ടായ്മകള്‍ ഉള്ളതുകൊണ്ടാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടായത് എന്നാണ് അദ്ദേഹം പറയുന്നത്. ലൈംഗിക അതിക്രമ പരാതികള്‍ പരിഹരിക്കാന്‍ അമ്മയ്ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഓരോരുത്തരും അവരവരെ നോക്കുക എന്നതേയുള്ളൂ. കൂട്ടത്തില്‍ ഒരാള്‍ വീണുപോയാല്‍ താങ്ങാം. എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാം എന്നതിനപ്പുറം അമ്മയ്‌ക്കൊന്നും ചെയ്യാനാവില്ല. എനിക്ക് കാശ് കിട്ടിയില്ലെങ്കില്‍ അതു വാങ്ങിച്ചു തരാന്‍ പോലും നിയമപരമായി അവര്‍ക്ക് കഴിയില്ല. സംഘടന എന്ന നിലയ്ക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി അവര്‍ ചെയ്യുന്നുണ്ട്. അമ്മയില്‍ അംഗമായവര്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ അവര്‍ ഇടപെടും. 

വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തെക്കുറിച്ചും ഇന്ദ്രന്‍സ് പ്രതികരിച്ചു. അവരെ (നടി) ആദ്യമായി ആ പടത്തിലാണ ഞാന്‍ തന്നെ കാണുന്നത്. അവര്‍ ഒരു സംഘടനയിലും അംഗമല്ല. അതിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. ആണുങ്ങള്‍ വരുന്നു, പെണ്ണുങ്ങള്‍ വരുന്നു. അവരൊക്കെ തമ്മില്‍ പലരീതിയിലുള്ള ബന്ധങ്ങളുണ്ട്. അതൊന്നും അന്വേഷിക്കാനോ ഒളിഞ്ഞുനോക്കാനോ പോവാറില്ല. ഏതു തൊഴില്‍ സ്ഥാപനങ്ങളിലും സംഭവിക്കാവുന്നതേയുള്ളു.- താരം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com