തെലുങ്കിലെ സൂപ്പർതാരമാണ് പവൻ കല്യാൺ. നിരവധി ആരാധകരുള്ള താരം പവർ സ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പവൻ കല്യാൺ. 17ാം വയസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് താരം തുറന്നു പറഞ്ഞത്. ടോക്ക് ഷോ ആയ ‘അണ്‍സ്റ്റോപബിള്‍ വിത്ത് എന്‍ബികെ സീസണ്‍ 2’ വില്‍ നന്ദമൂരി ബാലകൃഷ്ണയോട് സംസാരിക്കവെയാണ് സൂപ്പർതാരത്തിന്റെ തുറന്നു പറച്ചിൽ.
തെന്നിന്ത്യയിലെ സൂപ്പർതാരവും പവൻ കല്യാണിന്റെ സഹോദരനുമായ ചിരഞ്ജീവിയുടെ തോക്ക് ഉപയോഗിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം പരീക്ഷയുടെ സമ്മർദ്ദം കൂടിയായതോടെ പവൻ കല്യാണിന്റെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുകയായിരുന്നു.
വിഷാദവുമായുള്ള എന്റെ പോരാട്ടം അതിശക്തമായിരുന്നു, പക്ഷേ ഞാൻ അതിനെതിരെ പോരാടി. എനിക്ക് ആസ്മയുണ്ടായിരുന്നു. അടിക്കടി ആശുപത്രിവാസത്തിലൂടെ ഞാൻ ഒറ്റപ്പെട്ടു. അതുകൊണ്ടുതന്നെ സമൂഹത്തിനോട് ഇടപെടുന്ന വ്യക്തിയായിരുന്നില്ല ഞാന്‍. 17ാം വയസിൽ പരീക്ഷയുടെ സമ്മർദ്ദം എന്‍റെ വിഷാദം കൂട്ടി. എന്റെ മൂത്ത സഹോദരനായ ചിരഞ്ജീവി വീട്ടിലില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത് ഞാൻ ഓർക്കുന്നു. സഹോദരൻ നാഗബാബുവും ഭാര്യാസഹോദരി സുരേഖയും ചേർന്നാണ് തക്ക സമയത്ത് അന്ന് എന്നെ രക്ഷിച്ചത്. എനിക്കു വേണ്ടി ജീവിക്കൂ എന്ന് സഹോദരന്‍ ചിരഞ്ജീവി പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ജീവിക്കാനാണ് ചേട്ടൻ പറഞ്ഞത്. - പവൻ കല്യാണിന്റെ വാക്കുകൾ ഇങ്ങനെ.
അതിനു പിന്നാലെയാണ് താൻ വിഷാദത്തോടുള്ള പോരാട്ടം ആരംഭിച്ചത് എന്നാണ് താരം പറയുന്നത്. അന്നുമുതൽ, ഞാൻ എന്നെത്തന്നെ പഠിപ്പിക്കുകയും പുസ്തകങ്ങൾ വായിക്കുകയും കർണാടക സംഗീതം അഭ്യസിക്കുകയും ആയോധനകലകൾ അഭ്യസിക്കുകയും ചെയ്യുന്നതിൽ ആശ്വാസം കണ്ടെത്തുകയായിരുന്നു എന്ന് പവൻ കൂട്ടിച്ചേർത്തു. അങ്ങനെയാണ് താൻ മെച്ചപ്പെട്ട വ്യക്തിയായത് എന്നാണ് പവൻ പറഞ്ഞത്.
മലയാളം ചിത്രം അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കായ ഭീംല നായിക്കിലാണ് പവൻ കല്യാൺ അവസാനമായി എത്തിയത്. റാണ ദഗ്ഗുബാട്ടിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്. ബിഗ് ബഡ്ജറ്റ് ചിത്രമായ 'ഹരിഹര വീര മല്ലു'വാണ് പവൻ കല്യാണിന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ