"ഇപ്പോഴും മനസ്സുമുഴുവൻ വാരനാട്ടുകാരാണ്"; ആരും ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല, ഇനിയും വിളിച്ചാൽ വരുമെന്ന് വിനീത് ശ്രീനിവാസൻ

അടുത്ത കാലത്ത് താൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അതെന്ന് വിനീത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള കഴിഞ്ഞ് ഓടി രക്ഷപ്പെടുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. പുറത്ത് പാർക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിലേക്ക് ഓടുകയായിരുന്നു താരം. ഇതുസംബന്ധിച്ച് ഒരുപാടു വാർത്തകളും പ്രചരിച്ചു. പരിപാടി മോശമായതിനാൽ വിനീത് ഓടിരക്ഷപ്പെട്ടു എന്ന തരത്തിൽ വിഡിയോ പ്രചരിക്കപ്പെട്ടു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി വിനീത് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

അടുത്ത കാലത്ത് താൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അതെന്നും പരിപാടി അവസാനിക്കുന്നതുവരെ ഓരോ പാട്ടും  ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവനെന്ന് വിനീത് കുറിച്ചു. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട സാഹചര്യത്തിലാണ് വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നതെന്നും വിനീത് പറഞ്ഞു.

വിനീതിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

വാരനാട്‌ ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. 
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.
രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും!

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com