ലോകസിനിമ ചരിത്രത്തിൽ എക്കാലത്തേയും മികച്ച സിനിമയാണ് ടൈറ്റാനിക്. ടൈറ്റാനിക് എന്ന ചിത്രവും അതിന്റെ അണിയറക്കഥകളും ഇന്നും ചർച്ച വിഷയമാകാറുണ്ട്. ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോയുടെയും കേറ്റ് വിൻസ്‌ലെറ്റിന്റെയും കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച സിനിമ... അങ്ങനെ നിരവധി പ്രത്യേകതകളുണ്ട് ടൈറ്റാനിക് എന്ന ചിത്രത്തിന്. ഏറ്റവും പുതിയതായി പ്രണയദിനത്തിൽ ചിത്രത്തിന്റെ 4കെ വേർഷൻ തിയേറ്ററുകളിൽ എത്തിക്കുകയാണ് അണിയറപ്രവർത്തകർ. അതിനിടെ സംവിധായകൻ ജെയിംസ് കാമറൂൺ ലിയോനാർഡോ ഡികാപ്രിയോയെ കുറിച്ച് നടത്തിയ പുതിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാവുകയാണ്.
ഡികാപ്രിയോയെ ഈ ചിത്രത്തിൽ ഒന്ന് അഭിനയിപ്പിക്കാൻ വളരെ കഷ്ടപ്പെടേണ്ടി വന്നുവെന്ന് ജെയിംസ് കാമറൂൺ പറഞ്ഞു. ടൈറ്റാനിക്കിന്റെ സ്‌ക്രീൻപ്ലേ കേട്ട ശേഷം സിനിമ വളരെ ബോറിങ് ആണെന്നാണ് അദ്ദേഹത്തിന് തോന്നിയത്. ചിത്രത്തിലെ നായക വേഷം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. പിന്നീട് വളരെ വെല്ലുവിളികളുള്ള കഥാപാത്രമാണിതെന്ന് ബോധ്യപ്പെടുത്തിയപ്പോഴാണ് അഭിനയിക്കാൻ അദ്ദേഹം തയ്യാറായതെന്ന് കാമറൂൺ പറഞ്ഞു.
മുൻപ് ജിക്യു മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഡികാപ്രിയോ ടൈറ്റാനിക് ചിത്രത്തിന് സ്‌ക്രീൻ ടെസ്റ്റ് ചെയ്ത വിശേഷവും അദ്ദേഹം പറഞ്ഞിരുന്നു. റോസ് എന്ന കഥാപാത്രമായി കേറ്റിനെ തീരുമാനിച്ചിരുന്നു. എന്നാൽ ജാക്ക് എന്ന നായക കഥാപാത്രം ഔദ്യോഗികമായി ഡികാപ്രിയോയ്ക്ക് നൽകുന്നതിന് മുൻപ് ഒരു സ്‌ക്രീൻ ടെസ്റ്റ് ചെയ്യണമായിരുന്നു. താൻ സ്‌ക്രീൻ ടെസ്റ്റിനാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കേറ്റുമായുള്ള മറ്റൊരു കൂടിക്കാഴ്ച എന്ന രീതിയിലാണ് അദ്ദേഹം വന്നത്. എന്നാൽ കേറ്റുമായി ചില രംഗങ്ങൾ അഭിനയിച്ച് കാണിക്കണം, അതിനായി ചില ഡയലോഗുകൾ പറയേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത് നിരസിച്ചു.
അങ്ങനെയെങ്കിൽ വന്നതിന് നന്ദി എന്ന് പറഞ്ഞ് ഞാൻ കൈ കൊടുത്തു. ഒന്ന് ചിന്തിച്ചിട്ട് തിരിച്ച് വന്ന അദ്ദേഹം പറഞ്ഞു. ഞാൻ ഇത് വായിച്ചില്ലെങ്കിൽ എനിക്ക് ഈ വേഷം കിട്ടില്ല എന്നാണോ പറയുന്നത്. അതേ, വായിച്ചാൽ നിങ്ങൾ ഈ വേഷം ചെയ്യും ഇല്ലെങ്കിൽ വേഷം കിട്ടില്ല. ഉടൻ തന്നെ സ്ക്രീൻ ടെസ്റ്റിന് അദ്ദേഹം തയ്യാറായി. ബാക്കി നടന്നത് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ