മണിരത്നത്തിന്റെ സ്വപ്ന പ്രൊജക്ടായ പൊന്നിയിൻ സെൽവനിലെ ജയറാമിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഴ്‌വാർ കടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാം എത്തിയത്. ചിത്രത്തിലേക്ക് തന്നെ തെരഞ്ഞെടുക്കാൻ കാരണം നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണെന്ന് പറയുകയാണ് ജയറാം. പിഷാരടി ഒരുക്കിയ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലെ ജയറാമിന്റെ മൊട്ടയടിച്ച ലുക്ക് കണ്ടിട്ടാണ് മണിരത്നം പൊന്നിയിൻ സെൽവനിലേക്ക് താരത്തെ ക്ഷണിക്കുന്നത്.
മണിരത്നത്തിന്റെ ഓഫിസിൽ പഞ്ചവർണ്ണതത്തയിലെ തന്റെ മൊട്ടയടിച്ച ലുക്കിലുള്ള പോസ്റ്റർ പതിച്ചിട്ടുണ്ടെന്നാണ് ജയറാം പറഞ്ഞത്. ഒരു അവാർഡ് ഷോയ്ക്ക് ഇടയിലാണ് രമേശ് പിഷാരടിയെ സർപ്രൈസ് ചെയ്തുകൊണ്ട് ഈ വിവരം ജയറാം പങ്കുവച്ചത്. മണിരത്നത്തിന്റെ ഓഫിസിൽ പഞ്ചവർണ്ണതത്തയിലെ തന്റെ ചിത്രം ഒട്ടിച്ചിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
ജയറാമിന്റെ വാക്കുകൾ ഇങ്ങനെ
‘രണ്ടര വർഷം മുൻപ് മണിരത്നത്തിന്റെ ഓഫിസിൽനിന്ന് എനിക്ക് വിളി വന്ന്, ഞാൻ അദ്ദേഹത്തെ കാണാൻ അവിടെ ചെന്നു. മണിരത്നം കഥ മുഴുവൻ വലിയൊരു ചാർട്ട് പേപ്പറിൽ ആക്കി വച്ച് ഓരോന്നും വിവരിച്ചു തന്നു. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു, ആഴ്‌വാർ കടിയാൻ നമ്പിക്ക് എന്റെ കുറച്ച് സാമ്യമുണ്ടല്ലോ? എന്നിലേക്ക് സർ എങ്ങനെയാണ് എത്തിപ്പെട്ടതെന്ന്. അദ്ദേഹം എന്നോട് പറഞ്ഞു, ‘പിഷാരടി എന്നൊരു സംവിധായകൻ മലയാളത്തിൽ ഇല്ലേ?’ ഞാൻ പറഞ്ഞു, ‘ഉണ്ട്’. ഉടനെ മണിരത്നം ഒരു പടം കാണിച്ചു തന്നു. പിഷാരടി എന്നെ വച്ച് ആദ്യം ചെയ്ത സിനിമയുടെ വലിയൊരു പോസ്റ്റർ ആയിരുന്നു അവിടെ ചുമരിൽ വച്ചിരുന്നത്. പഞ്ചവർണ്ണത്തത്ത എന്ന ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ ആ മൊട്ടത്തല കണ്ടിട്ടാണ് എന്നെ വിളിച്ചത്. അല്ലെങ്കിൽ ഒരിക്കലും മണിരത്നത്തിന്റെ മനസ്സിൽ അങ്ങനെ വരികയേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ചരിത്രത്തിൽ ഇടം പിടിച്ച സിനിമയുടെ ഭാഗമാകാൻ എന്നെ സഹായിച്ചത് പിഷാരടി ആണ്.- ജയറാം പറഞ്ഞു.
2018ൽ പുറത്തിറങ്ങിയ പഞ്ചവർണ്ണത്തത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ജയറാമിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊന്നിയൻ സെൽവനിലെ ആഴ്‌വാർ കടിയാൻ നമ്പിയും മൊട്ടയടിച്ച ലുക്കിലാണ് എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ