സുദീപ്തോ സെൻ സംവിധാനം ചെയ്‌ത 'ദി കേരള സ്റ്റോറി'യെ വിമർശിച്ച് നടൻ നസറുദ്ദീൻ ഷാ. താൻ ആ ചിത്രം ഇതുവരെ കണ്ടിട്ടില്ല, ഇനി കാണാൻ ഉദ്ദേശിച്ചിട്ടുമില്ലെന്ന് നസറുദ്ദീൻ ഷാ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനോടകം തന്നെ ചിത്രത്തെ കുറിച്ച് ഒരുപാട് വായിച്ചറിഞ്ഞു. അപകടകരമായ ട്രെൻഡാണ് ഇപ്പോൾ രാജ്യത്തു നടക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു.
'ഭീദ്, അഫ്‌വ, ഫറാസ് പോലുള്ള നല്ല ചിത്രങ്ങൾ വിജയിക്കാത്തയിടത്താണ് കേരള സ്റ്റോറി പോലുള്ള ചിത്രം കാണാൻ ആളുകൾ തിരക്കു കാണിക്കുന്നത്. നാസി ജർമ്മനിയുടെ വഴിയെയാണ് ഇപ്പോൾ നമ്മൾ സഞ്ചരിക്കുന്നത്. ഹിറ്റ്‌ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെ പുകഴ്ത്തി സിനിമ ചെയ്യാൻ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ നിർബന്ധിച്ചു. ഇതേത്തുടർന്ന് ജർമ്മനിയിലെ അനേകം മികച്ച സിനിമക്കാർ അവിടെ നിന്നും ഹോളിവുഡിലേക്ക് പോവുകയും സിനിമകളുണ്ടാക്കുകയും ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നത്.” നസിറുദ്ദീൻ ഷാ പറഞ്ഞു.
എന്നാൽ എത്ര നാൾ ആളുകൾക്ക് വിദ്വേഷം പ്രചരിപ്പിക്കാൻ കഴിയും? വിദ്വേഷത്തിന്റെ ഈ അന്തരീക്ഷം അധിക കാലം നീണ്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഉള്ളടക്കത്തിൽ പ്രതിഷേധിച്ച് നിരവധി പ്രമുഖർ രംഗത്തിയിരുന്നു. കേരളാ സ്റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്ന് തമിഴ് സൂപ്പർ താരം കമൽ ഹാസൻ രൂക്ഷമായി വിമർശിച്ചിരുന്നു. ചിത്രത്തിന്റെ പേരിനു താഴെ യഥാർത്ഥ കഥ എന്ന് എഴുതിവെച്ചാൽ മാത്രം പോരെന്നും അത് സത്യമായിരിക്കണമെന്നും കമൽ ഹാസൻ പറഞ്ഞു.
പശ്ചിമ ബംഗാൾ സർക്കാർ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും കോടതി ഇടപെട്ട് നിരോധനം നീക്കുകയായിരുന്നു. ബോക്സ് ഓഫീസിൽ വൻ മുന്നേറ്റമാണ് ചിത്രം നടത്തിയത്. ഇതിനോടകം 200 കോടിയാണ് ചിത്രം നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ