കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. അമൃത ആശുപത്രിയിൽ കഴിഞ്ഞിരുന്ന മഹേഷ് കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് എത്തിയത്. മുഖത്തിന് ഗുരുതരമായി പരുക്കേറ്റിരുന്ന താരം ഇപ്പോൾ വിശ്രമത്തിലാണ്. വൈകാതെ കലാവേദിയിലേക്ക് തിരിച്ചെത്തുമെന്ന് മഹേഷ് വ്യക്തമാക്കി.
അപകടത്തിൽ മഹേഷിന്റെ മുഖത്തും പല്ലിനും ഗുരുതരമായി പരുക്കേറ്റു. മിൻനിരയിലെ അടക്കം പല്ലുകൾ നഷ്ടപ്പെട്ടു. മൂക്കിന് വളവ് വന്നതോടെ ശബ്ദത്തിന് ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. താടിയെല്ലിനും പല്ലുകൾക്കുമുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. മൂക്കിന്റെ വളവ് ശരിയാക്കുന്നതോടെ പഴയ രീതിയിലേക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിന് ശേഷം ആദ്യമായാണ് മഹേഷ് കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. തനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മഹേഷ് നന്ദി അറിയിച്ചു.
എല്ലാവർക്കും അറിയാം മിമിക്രി ആണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങൾ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്. നിങ്ങൾ ആരും വിഷമിക്കണ്ട പഴയതിനേക്കാൾ അടിപൊളി ആയി ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങൾ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം.- മഹേഷ് പറഞ്ഞു.
അപകടം നടക്കുമ്പോൾ താൻ ഉറക്കത്തിലായിരുന്നു എന്നാണ് മഹേഷ് പറയുന്നത്. ആംബുലൻസിൽ വച്ചാണ് ബോധം വന്നത്. അപ്പോൾ മുതൽ കൂടെയുണ്ടായിരുന്നു ബിനു അടിമാലിയേയും കൊല്ലം സുധിയേയും താൻ അന്വേഷിക്കുകയായിരുന്നെന്നും മഹേഷ് പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർ സംസാരിക്കുന്നതിൽ നിന്നാണ് സുധിച്ചേട്ടൻ മരിച്ച വിവരം താൻ അറിയുന്നതെന്നും കൂട്ടിച്ചേർത്തു. ഒൻപതു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ