ഇന്ത്യയ്ക്ക് അഭിമാനമായി ഓസ്‌കർ പുരസ്‌കാര വേദിയിൽ ചടങ്ങുകൾ നയിക്കാൻ നടി ദീപിക പദുക്കോണും. 16 പേരാണ് അക്കാദമി പുറത്തുവിട്ട അവതാരകരുടെ പട്ടികയിലുള്ളത്. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫർ കോനെല്ലി, അരിയാന ഡിബോസ്, സാമുവൽ എൽ ജാക്സൺ, ഡ്വെയ്ൻ ജോൺസൺ, മൈക്കൽ ബി ജോർഡൻ, ട്രോയ് കോട്സൂർ, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാർത്തി, ജാനെൽ മോനെ, സോ സാൽഡാന, ക്വസ്റ്റ്ലോവ്, ഡോണി യെൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ. മാർച്ച 12ന് ലോസ് ആഞ്ചലസിൽ വെച്ചാണ് 95-മത് ഓസ്‌കർ പുരസ്‌കാരം ചടങ്ങുകൾ നടക്കുന്നത്.
ഇക്കാര്യം ദീപിക തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമം പേജിലൂടെ ആരാധകരെ അറിയിച്ചത്. നിരവധി പേർ ദീപികയ്‌ക്ക് അഭിനന്ദനം അറിയിച്ചു. ഇത് ആദ്യമായല്ല ദീപിക രാജ്യാന്തര ചടങ്ങുകളിൽ എത്തുന്നത്. ഖത്തറിൽ വെച്ച നടന്ന കഴിഞ്ഞ ഫിഫാ ലോക കപ്പിൽ ട്രോഫി അനാവരണം ചെയ്തത് ദീപികയായിരുന്നു. കഴിഞ്ഞ വർഷത്തെ കാൻ ചലചിത്രമേളയിലെ ജൂറിയംഗം കൂടിയായിരുന്നു. 2016ൽ പ്രിയങ്ക ചോപ്രയും ഓസ്കർ അവതാരകയായി എത്തിയിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ടി മധുരമാണ്. ഓസ്‌കർ നോമിനേഷൻ ലഭിച്ച മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആറിലെ 'നാട്ടു നാട്ടു'വാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു.
ഷൗനക് സെൻ സംവിധാനം ചെയ്ത ഓൾ ദാറ്റ് ബ്രീത്ത്‌സ്, കാർത്തികി ഗോൺസാൽവസിന്റെ ദ് എലിഫെന്റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്‌കറിൽ മത്സരിക്കുന്ന മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ