

'നല്ല സമയം' എന്ന ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവിനും നിർമാതാവിനും എതിരെ എക്സൈസ് വകുപ്പ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സിനിമയുടെ ട്രെയിലറിൽ കഥാപാത്രം എംഡിഎംഎ ഉപയോഗിക്കുന്നത് ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടികാട്ടിയായിരുന്നു എക്സൈസ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഒമർ ലുലുവിനും നിർമാതാവിനും നൽകിയ ഹർജിയിലാണ് കോടതി വിധി.
സിനിമയിലെ രംഗങ്ങളുടെ പേരിൽ എങ്ങനെയാണ് അതിൽ അഭിനയിക്കുന്നവർക്കും അണിയറ പ്രവർത്തകർക്കുമെതിരെ കേസെടുക്കുകയെന്ന് ഹൈക്കോടതി ചോദിച്ചു. അങ്ങനെയാണെങ്കിൽ കൊലപാതക രംഗങ്ങുള്ള സിനിമകളിൽ അതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കണ്ടേയെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. ഇങ്ങനെയായാല്‍ വില്ലന്മാരുടെ കാര്യം കഷ്ടത്തിലാവുമല്ലോയെന്ന് കോടതി പറഞ്ഞു.
പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇര്‍ഷാദ് ആണ് നായകൻ. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിലുള്ളത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates