വക്കീൽ വേഷത്തിൽ മോഹൻലാൽ: ഇനി ജീത്തു ജോസഫിന്റെ നേര്

ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോ​ഗമിക്കുകയാണ്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ് നേര് എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോ​ഗമിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൽ ചെയ്തിരിക്കുകയാണ് മോഹൻലാൽ. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്. നേരിലെ ലുക്കും താരം പുറത്തുവിട്ടു. 

പുസ്തകം വായിച്ചുകൊണ്ട് കസേരയിൽ ഇരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്. വക്കീൽ വേഷത്തിലുള്ള ചിത്രങ്ങളും നിയമപുസ്തകങ്ങൾ അടുക്കിവച്ച അലമാരയും ചിത്രത്തിൽ കാണാം. അഭിഭാഷകന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. മൈസൂറിൽ ‘വൃഷഭ’ എന്ന തെലുങ്ക് ചിത്രത്തിൽ  അഭിനയിച്ചു വരികയായിരുന്നു മോഹൻലാൽ. വൃഷഭയുടെ ഒരു ഷെഡ്യുൾ പൂർത്തിയാക്കി ചെന്നൈയിലും കൊച്ചിയിലും ചില ഓണച്ചടങ്ങുകളിലും പങ്കെടുത്തതിനു ശേഷമാണ് മോഹൻലാൽ ഇപ്പോൾ തിരുവനന്തപുരത്തെത്തിയത്. നേരിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒന്നരമാസത്തോളം മോഹൻലാൽ തിരുവനന്തപുരത്തുണ്ടാകുമെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. 

ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണിത്. 12ത് മാനിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. നാല് ചിത്രങ്ങളും വിജയമായതിനാൽ ആരാധകർക്ക് പ്രതീക്ഷയേറെയാണ്. കോടതിയും വ്യവഹാരവും  നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്,, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com