തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടൻ ബാലയുടെ മുൻപങ്കാളി എലിസബത്ത് ഉദയൻ. സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ കരുതിക്കൂട്ടിയുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് വിഡിയോയിലൂടെ എലിസബത്ത് പറഞ്ഞത്. വ്യാജ ഐഡികളിൽ നിന്നും വന്ന് തന്നെ തളർത്താൻ നോക്കേണ്ട. ഒരുപാട് നാണം കെട്ടും ചതിക്കപ്പെട്ടുമൊക്കെയാണ് ഇവിടം വരെ എത്തിയത്. ഭീഷണിപ്പെടുത്തി വീട്ടിൽ ഇരുത്താമെന്ന് കരുതേണ്ടെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.
‘എന്റെ വിഡിയോയ്ക്ക് താഴെ ഒരുപാട് നെഗറ്റീവ് കമന്റുകളാണ് വരുന്നത്. എനിക്ക് ഓട്ടിസമാണെന്ന് കമന്റ് കണ്ടു. അതൊരു അസുഖമാണ്. അല്ലാതെ നെഗറ്റീവായ കാര്യമല്ല. പക്ഷേ അത് ഇല്ലാത്ത ആളുകൾക്ക് ഓട്ടിസം ഉണ്ടെന്ന് പറഞ്ഞു പരത്തരുത്. അത്തരത്തിലുള്ള കുറേ കമന്റുകൾ കണ്ടു. പിന്നെ എനിക്ക് കുട്ടികൾ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുള്ള കമന്റുകളും കണ്ടിരുന്നു. അതിനുള്ള തെളിവുകളും റിപ്പോർട്ടുകളും ഇല്ലാതെ പറഞ്ഞു പരത്തുന്നത് നല്ലതാണോയെന്ന് എനിക്ക് അറിയില്ല. നിങ്ങൾ എന്തൊക്കെ ചെയ്താലും ഞാൻ ഇനിയും വിഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ചതിക്കപ്പെട്ടുമൊക്കെയാണ് ഇവിടം വരെ എത്തിയത്. ആ മോശം അവസ്ഥയിൽ നിന്നും പിടിച്ചുപിടിച്ചു വരുകയാണ്. ഇഷ്ടപ്പെട്ട ആളുകളില്‍ നിന്നു തന്നെ നാണംകെടുക, ബോഡിഷെയ്മിങ് തുടങ്ങിയ എല്ലാം അനുഭവിച്ചിട്ടുണ്ട്. കുറച്ച് ഫെയ്ക്ക് ഐഡികളിൽ നിന്നും വന്ന് എന്നെ തളർത്താൻ നോക്കേണ്ട. ആ നാണമൊക്കെ എനിക്കുപോയി.'
'പേടിപ്പിച്ച് വീട്ടിൽ ഇരുത്താം, ഭീഷണിപ്പെടുത്തി വീട്ടിൽ ഇരുത്താം എന്നൊന്നും കരുതണ്ട. ഒരുപാട് ഭീഷണി കോളുകൾ എനിക്ക് വരാറുണ്ട്. ഞാൻ ആരെയും ഉപദ്രവിക്കാൻ ഒന്നും പോകുന്നില്ല. എന്റെ കാര്യം നോക്കി ഞാൻ നടക്കുകയാണ്. എന്നെ നാണം കെടുത്തിയും പേടിപ്പിച്ചും ഇതൊന്നും നിർത്താനാകുമെന്ന് ആരും കരുതണ്ട. ഏറ്റവും മോശമായ അവസ്ഥ അതിജീവിച്ചുകൊണ്ടാണ് ഞാൻ ഇവിടെ വരെ കേറി വന്നതും മുമ്പോട്ട് പൊയ്കൊണ്ടിരിക്കുന്നതും. നെഗറ്റീവ് കമന്റുകൾ ഇടുന്നത് കൊണ്ട് നിങ്ങൾക്ക് പൈസ കിട്ടുന്നുണ്ടാകും. എന്നെ എത്രയൊക്കെ മോശം പറഞ്ഞാലും ഞാൻ ഇനിയും വിഡിയോസ് പോസ്റ്റ് ചെയ്യും.’–എലിസബത്ത് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക