

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട ഹർജി എറണാകുളം ജില്ലാ കോടതി തള്ളി. 2008ല്‍ പുറത്തിറങ്ങിയ മായ എന്ന നോവലില്‍ നിന്നും കോപ്പിയടിച്ചാണ് ബറോസിന്റെ കഥയെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഹർജി തള്ളിയത്.
2018ല്‍ പുറത്തിറങ്ങിയ ജിജോ പുന്നൂസിന്റെ 'ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്. ജോര്‍ജ് തുണ്ടിപറമ്പില്‍ രചിച്ച മായ എന്ന നോവലില്‍ കാപ്പിരി മുത്തപ്പനും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ശാരീരികബന്ധങ്ങളടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും ഇത്തരത്തിലൊരു ഇറോട്ടിക് നോവലിനെ കുട്ടികളുടെ നോവലായ ബറോസുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നും ബറോസ് ടീം കോടതിയില്‍ വാദിച്ചു.
പെണ്‍കുട്ടിയുടെ കഥാപാത്രത്തിന് മാത്രമേ ഭൂതത്തെ കാണാന്‍ കഴിയുള്ളു, ഭൂതത്തിന്റെ പ്രതിബിംബം കണ്ണാടിയില്‍ കാണാന്‍ കഴിയില്ല എന്നിവ തന്റെ നോവലില്‍ നിന്നും കോപ്പിയടിച്ചതാണെന്നും മായയുടെ കഥാകൃത്ത് വാദിച്ചിരുന്നു. എന്നാല്‍ 1984ല്‍ ഇറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ പോലും ഇക്കാര്യങ്ങളുണ്ടെന്നായിരുന്നു ജിജോ പുന്നൂസിന്‍റെ മറുപടി.
ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായിട്ടാണ് ബറോസ് തിയറ്ററിലെത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates