

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ അതില്‍ മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തെറ്റായ ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത് എന്നാണ് താരം പറഞ്ഞത്. അപകടത്തില്‍ യുവതി മരിച്ച വിവരം അറിഞ്ഞത് അടുത്ത ദിവസം മാത്രമാണെന്നും താരം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
'ഞാന്‍ ഏതെങ്കിലും ഒരു വ്യക്തിയേയോ രാഷ്ട്രീയപാര്‍ട്ടിയേയോ കുറ്റം പറയാനായി എത്തിയതല്ല. ഒരുപാട് തെറ്റായ ആരോപണങ്ങളും വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയില്‍ ഞാന്‍ അപമാനിതനാണ്. 20 വര്‍ഷംകൊണ്ട് ഞാന്‍ നേടിയെടുത്ത പേരും പ്രശസ്തിയുമാണ് ഒറ്റ ദിവസം കൊണ്ട് തകര്‍ത്തത്.'
'ഈ സിനിമയ്ക്ക് വേണ്ട് മൂന്ന് വര്‍ഷമാണ് ഞാന്‍ ചെലവഴിച്ചത്. അത് കാണാനായാണ് ഞാന്‍ പോയത്. ഞാന്‍ കാര്യങ്ങള്‍ പഠിക്കുന്നത് അങ്ങനെയാണ്. എന്റെ സ്വന്തം സിനിമകള്‍ തിയറ്ററില്‍ കാണുക എന്നത് എനിക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എന്റെ ഏഴ് സിനിമകള്‍ ഞാനവിടെ കണ്ടിട്ടുണ്ട്. റോഡ് ഷോയോ റാലിയോ ഒന്നും ഞാന്‍ നടത്തിയിട്ടില്ല. പുറത്തു നില്‍ക്കുന്ന ആരാധകരെ ബഹുമാനിക്കുന്നതിനായി കൈ വീശി കാണിച്ചു. എന്നെ കണ്ട് കഴിഞ്ഞാല്‍ അവര്‍ വഴിമാറി തരും. അപ്പോള്‍ കാറിന് കടന്നുപോകാനാവും. പുറത്തു നല്ല തിരക്കുണ്ടെന്നും ഉടന്‍ പോകണം എന്നും എന്നോട് പറഞ്ഞത്. ഞാന്‍ അപ്പോള്‍ തന്നെ പോവുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥനും എന്റെ അടുത്ത് വന്ന് ഒന്നും പറഞ്ഞിട്ടില്ല. യുവതി മരിച്ച വിവരം അറിയുന്നത് രാവിലെയാണ്.'
'എന്റെ ഉദ്ദേശം നല്ലതായിരുന്നു. പരിക്കേറ്റ് കിടക്കുന്ന കുഞ്ഞിന്റെ അത്ര പ്രായമുള്ള എന്റെ രണ്ട് മക്കളെ അവിടെ നിര്‍ത്തിക്കൊണ്ടാണ് ഞാന്‍ പോയത്. എനിക്കെതിരെ കേസെടുത്തതിനാണ് കുഞ്ഞിനെ കാണാന്‍ പോവാതിരുന്നത്. എനിക്ക് ആ കുഞ്ഞിനെ കാണണമെന്നുണ്ട്. എന്റെ അച്ഛനേയും സിനിമയുടെ നിര്‍മാതാവിനേയും സംവിധായകനേയുമെല്ലാം ഞാന്‍ അവിടെ പറഞ്ഞുവിട്ടു. ഞാന്‍ ആഘോഷിക്കേണ്ട സമയമാണ് ഇത്. സന്തോഷത്തോടെയിരിക്കേണ്ട സമയം. പക്ഷേ കഴിഞ്ഞ 15 ദിവസമായി എനിക്ക് എവിടെയും പോകാന്‍ സാധിച്ചിട്ടില്ല. നിയമപരമായി എനിക്കെവിടെയും പോവാനാവില്ല. ഞാന്‍ ക്ഷീണിതനാണ്.'- അല്ലു അര്‍ജുന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates