

ആലിയ ഭട്ട് നായികയായെത്തിയ ഗംഗുഭായ് കത്തിയവാഡിയെ പ്രശംസിച്ച് ഹോളിവുഡ് നടൻ ജോസഫ് ഗോർഡൻ- ലെവിറ്റ്. ദ് ഗോഡ്ഫാദർ, ഗുഡ്‌ഫെല്ലസ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങൾക്ക് സമാനമാണ് ഗംഗുഭായ് എന്ന് നടൻ പറഞ്ഞു. ആലിയ ഭട്ട് ഒരു മികച്ച നടിയാണെന്നും ഇന്ത്യയിലേക്ക് താൻ വരാൻ തീരുമാനിച്ചതിന്റെ കാരണങ്ങളിലൊന്ന് ആ ചിത്രമാണ് എന്നും ജോസഫ് ഗോർഡൻ-ലെവിറ്റ് പറഞ്ഞു.
മുംബൈയിൽ നടന്ന ഐഎഫ്‌പിയുടെ ഉദ്ഘാടന സെഷനിൽ നടൻ രാജ്കുമാർ റാവുമായി സംസാരിക്കുന്നതിടെയാണ് സഞ്ജയ് ലീല ബൻസാലി ചിത്രത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
"ഞാൻ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ചിത്രമായിരുന്നു 'ഗംഗുഭായ് കത്തിയവാഡി'. വേറിട്ടതും അതിനേക്കാൾ ശക്തിയേറിയതുമായ ഒരു ചിത്രം. ഏതാണ്ട് ഒരു സ്കോർസെസിയുടെ സിനിമ കാണുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഇന്ത്യൻ സിനിമയെക്കുറിച്ച് കൂടുതലായി പഠിക്കാൻ ആ സിനിമ എന്നെ പ്രേരിപ്പിച്ചു. ഇന്ന് ഞാൻ ഇവിടേക്ക് വരാൻ തീരുമാനിച്ചതിന്റെ ഒരു കാരണവും അത് തന്നെയാണ്.
ഇന്ത്യയിലെ സിനിമകളോടും കലകളോടും എനിക്ക് വലിയ ഇഷ്ടമാണ്. ഇവിടെ വന്ന് ഒരു സിനിമ നിർമിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്"- ജോസഫ് ഗോർഡൻ- ലെവിറ്റ് പറഞ്ഞു. "അടുത്തിടെ ഞാൻ ആലിയ ഭട്ടിന്റെ ഒരു സിനിമ കണ്ടു. അവർ ശരിക്കുമൊരു മികച്ച നടിയാണെന്നാണ് ഞാൻ കരുതുന്നത്. അതൊരു ചരിത്ര നാടക സിനിമയായിരുന്നു. ഒരു ലൈംഗിക തൊഴിലാളിയുടെ വളർച്ചയാണ് ആ സിനിമ പറയുന്നത്.
അത് ഏതാണ്ട് ഗുഡ്ഫെല്ലസ് അല്ലെങ്കിൽ ദ് ഗോഡ്ഫാദർ പോലെയാണ് എനിക്ക് തോന്നിയത്. ഹോളിവുഡിൽ നിങ്ങൾക്ക് ഇത്തരത്തിൽ പാട്ടുകളും നൃത്തങ്ങളുമുള്ള സത്യസന്ധമായ ഒരു സിനിമ കാണാൻ സാധിക്കില്ല. ആ സിനിമയിലെ ആദ്യത്തെ പാട്ട് വന്നപ്പോൾ ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ പിന്നീട് എനിക്കത് വളരെ നന്നായി തോന്നി.
സംഗീതം, ആലാപനം, നൃത്തം, കൊറിയോഗ്രാഫി, കാമറ അങ്ങനെ എല്ലാം തന്നെ വളരെ നന്നായിരുന്നു"- ജോസഫ് ഗോർഡൻ-ലെവിറ്റ് കൂട്ടിച്ചേർത്തു. 10 തിങ്ങ്സ് ഐ ഹേറ്റ് എബൗട്ട് യു, 500 ഡേയ്‌സ് ഓഫ് സമ്മർ, ക്രിസ്റ്റഫർ നോളൻ്റെ ഇൻസെപ്ഷൻ തുടങ്ങിയ ചിത്രങ്ങളിലുടെ പ്രശസ്തനായ നടനാണ് ജോസഫ് ഗോർഡൻ-ലെവിറ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates