

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകളാണ് സിനിമയെ വിമർശിക്കുന്നതെന്ന് പറയുകയാണ് മോഹൻലാൽ. ദ് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
"ഏതോ അദൃശ്യ ശക്തികൾ എന്നെ സഹായിച്ചതു കൊണ്ട് മാത്രമാണ് ഞാൻ ബറോസ് സംവിധാനം ചെയ്തത്. ജീവിതത്തിൽ ഞാൻ ഒന്നും പ്ലാൻ ചെയ്യാറില്ല. എല്ലാം സംഭവിച്ചു പോകുന്നതാണ്. അങ്ങനെ തന്നെയാണ് സംവിധായകൻ ആയതും. വർഷങ്ങൾക്ക് മുന്നേ ഞാൻ പറഞ്ഞിരുന്നത് എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്താൽ അതൊരു കുട്ടികളുടെ ചിത്രമായിരിക്കും എന്നാണ്.
അതുപോലെ തന്നെ സംഭവിച്ചു. നാല് പതിറ്റാണ്ടിന് ശേഷം ഞാൻ സമൂഹത്തിന് മടക്കി നൽകുന്ന ഒരു കാര്യമായാണ് ബറോസിനെ കണ്ടത്. ബറോസ് കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു. ഇനി ചിത്രത്തെ മുന്നോട്ടുകൊണ്ട് പോകേണ്ടത് പ്രേക്ഷകന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, ഇതുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്ത ആളുകളാണ് വിമർശിക്കുന്നത്. എനിക്ക് പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഇഷ്ടമാണ്. ഞാൻ അത് സ്വീകരിക്കുന്നു.
ഒരു സിനിമയെ വിമർശിക്കുമ്പോൾ നിങ്ങൾക്ക് അതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ബറോസിനെയും സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നൊളജിയേയും ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്യാമെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. വ്യത്യസ്തമായ ഒരു സിനിമ ചെയ്യാനുള്ള എന്റെയും എന്റെ ടീമിന്റെയും എളിയ ശ്രമം മാത്രമാണ് ബറോസ്".- മോഹൻലാൽ പറഞ്ഞു.
ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിലെത്തിയിരുന്നു. സന്തോഷ് ശിവനാണ് ബറോസിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates