'അസംബന്ധം നിർത്തൂ'! കെട്ടിച്ചമച്ച വാർത്തകൾ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി; കടുപ്പിച്ച് തബു
തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന നടിയാണ് തബു. അടുത്തിടെ 'വിവാഹത്തെക്കുറിച്ച് തബു പറഞ്ഞ വാക്കുകൾ' എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ തെറ്റായ വാർത്ത വന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള ഇത്തരം വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ് താരം. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ ഉടനെ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും തബുവിന്റെ ടീം വ്യക്തമാക്കി.
ചില പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയ പേജുകളിലും “വിവാഹം വേണ്ട, കിടക്കയിൽ ഒരു പുരുഷനെ മാത്രം മതി” എന്ന രീതിയില്‍ നടി പ്രതികരിച്ചു എന്ന് പറയുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തബു തന്‍റെ ടീം മുഖേന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഭിമുഖങ്ങളിലോ പൊതുവേദികളിലോ താൻ ഒരിക്കലും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും നടി തന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കി.
“ഇത്തരം അസംബന്ധം നിര്‍ത്തണം! തബുവിന്‍റേതെന്ന രീതിയില്‍ ചില മാന്യമല്ലാത്ത പ്രസ്താവനകൾ നിരവധി വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണപ്പെടുന്നുണ്ട്. അവർ ഒരിക്കലും ഇത്തരത്തില്‍ പരാമർശം നടത്തിയിട്ടില്ലെന്നും, പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ധാർമികതയുടെ ഗുരുതരമായ ലംഘനമാണ് ഇതെന്നും വ്യക്തമാക്കുന്നു. ഈ വെബ്‌സൈറ്റുകൾ കെട്ടിച്ചമച്ച നടിയുടെ പേരിലുള്ള ഈ വാര്‍ത്തകള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരും.
സംഭവത്തിൽ മാപ്പ് പറയണ"മെന്നും തബുവിന്‍റെ മാനേജ്‌മെന്‍റ് ടീം വ്യക്തമാക്കി. അക്ഷയ് കുമാറിനൊപ്പമുള്ള ഭൂത് ബംഗ്ലയുടെ ഷൂട്ടിങ് തിരക്കിലാണ് തബു ഇപ്പോള്‍. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരേഷ് റാവലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 25 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും തബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഡ്യൂൺ: പ്രൊഫെസി എന്ന വെബ് സീരിസിലൂടെ ഹോളിവുഡിലും ചുവടുവച്ചിരിക്കുകയാണ് തബുവിപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക