

മോഹൻലാൽ- അൻവർ റഷീദ് കൂട്ടുകെട്ടിലെത്തിയ ഛോട്ടാ മുംബൈയുടെ (Chotta Mumbai) റീ റിലീസിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലെത്തി തരംഗം സൃഷ്ടിക്കുകയാണ് ചിത്രമിപ്പോൾ. കേരളത്തിന് പുറത്തും മോഹൻലാലിനെ ആഘോഷിക്കുകയാണ് ആരാധകർ. തിയറ്ററുകളിലെത്തി ഒരാഴ്ച പിന്നിടുമ്പോഴും സിനിമയുടെ സ്വീകാര്യതയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ല.
മൂന്ന് കോടി കടന്നിരിക്കുകയാണ് സിനിമയുടെ കളക്ഷൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പാട്ടും സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. "പൂനിലാമഴ നനയും പാതിരാ കുയിലുകളേ, തേനിളം മുരളിയുമായ് പോരുമോ ഇതുവഴിയേ," എന്നു തുടങ്ങുന്ന പ്രണയ ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. രാഹുൽ രാജ് സംഗീതം നൽകി സംഗീതും സംഗീത പ്രഭുവും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.
ഛോട്ടാ മുംബൈയ്ക്കു വേണ്ടിയൊരുക്കിയ ഈ ഗാനം എന്നാൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ചിത്രത്തിന്റെ മ്യൂസിക് കാസറ്റിൽ മാത്രമാണ് ഈ ഗാനമുള്ളത്. 'ഇത് ഛോട്ടാ മുംബൈയിലെ പാട്ട് തന്നെയാണോ' എന്നാണ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. 'ടോപ്പിൽ പോകുന്ന പടത്തിന്റെ വൈബിന് ഒരിക്കലും ഈ പാട്ട് ചേരില്ല. ഇതിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന പാട്ടുകൾ തന്നെ ധാരാളം'.- എന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'ഇത് ഈ പടത്തിന് പറ്റിയ പാട്ടല്ല' എന്ന് പറയുന്നവരും കുറവല്ല.
മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഏക ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ. തല എന്ന വിളിപ്പേരുള്ള വാസ്കോഡ ഗാമയായാണ് മോഹൻലാൽ ചിത്രത്തിലെത്തിയത്. കലാഭവൻ മണിയായിരുന്നു ചിത്രത്തിലെ വില്ലൻ.
ഭാവന, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്, ബാബുരാജ്, സനുഷ, ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോഡുകളിൽ ഛോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates